/kalakaumudi/media/media_files/2024/10/23/RtIj3IABm8w64Bz1hGcQ.jpg)
കൽപറ്റ: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി നാമനിർദേശപത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കൊപ്പമെത്തിയാണ് പ്രിയങ്ക പത്രിക സമർപ്പിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ഒപ്പമുണ്ടായിരുന്നു. റോഡ് ഷോയ്ക്കും കൽപ്പറ്റയിലെ പൊതുപരിപാടിയിൽ വോട്ടർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തശേഷമാണ് പ്രിയങ്ക ഗാന്ധി പത്രിക നൽകിയത്. ജില്ലാ കളക്ടർ മേഘശ്രീയ്ക്ക് മുൻപാകെയാണ് നോമിനേഷൻ സമർപ്പിച്ചത്.
ആദ്യമായാണ് തനിക്ക് വോട്ട് അഭ്യർഥിച്ച് ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നതെന്നും വയനാടിൻറെ കുടുംബമാവുന്നതിൽ അഭിമാനമുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. 17ാം വയസിലാണ് പിതാവിന് വേണ്ടി ആദ്യമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയതെന്ന് പ്രിയങ്ക പറഞ്ഞു.
രാജീവ് ഗാന്ധിക്കും സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും വേണ്ടി 35 വർഷത്തോളം പ്രചാരണം നടത്തി. ആദ്യമായാണ് എനിക്ക് വേണ്ടി പ്രചാരണം നടത്തുന്നത്. ഈ അവസരത്തിന് ഖർഗെയോടും കോൺഗ്രസിനോടും നന്ദി പറയുന്നു. ചൂരൽമലയും മുണ്ടക്കെയും സന്ദർശിച്ചു. എല്ലാം നഷ്ടമായവരെ അവിടെ കണ്ടു. എല്ലാവരും പരസ്പരം പിന്തുണ നൽകി. വയനാട്ടുകാരുടെ ധൈര്യം ആഴത്തിൽ സ്പർശിച്ചു. വയനാട് കുടുംബത്തിൻറെ ഭാഗമാകാൻ സാധിക്കുന്നത് ഭാഗ്യവും ആദരവുമാണ്.' പ്രിയങ്ക ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്യവെ പറഞ്ഞു.
വയനാട്ടിലെ പ്രിയപ്പെട്ടവർ എൻറെ സഹോദരനൊപ്പം നിന്നു. നിങ്ങൾ അദ്ദേഹത്തിന് ധൈര്യം നൽകി. പോരാടാനുള്ള കരുത്ത് നൽകി. വയനാടുമായുള്ള ബന്ധം ഞാൻ കൂടുതൽ ദൃഡമാക്കും. വയനാട്ടിലെ രാത്രിയാത്ര നിരോധനം, മെഡിക്കൽ കോളേജ് തുടങ്ങിയ എല്ലാ പ്രശ്നങ്ങളും രാഹുൽ വ്യക്തമാക്കി തന്നിട്ടുണ്ട്. അത് മാത്രം പോര, നിങ്ങളുടെ ഓരോരുത്തരുടെയും അരികിലെത്തി, നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ നേരിട്ട് അറിയണം.
ഇത് എൻറെ പുതിയ യാത്രയാണ്. ഇതിൽ നിങ്ങൾ ഓരോരുത്തരുമാണ് ഗുരുക്കൻമാർ. ഇതിനു മുൻപ് ഞാൻ രണ്ടു മക്കളുടെ അമ്മയാണ്. എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായപ്പോഴും ഞാൻ കുടുംബത്തോടൊപ്പം നിന്നിരുന്നു. ഇന്ന് നിങ്ങൾ എൻറെ കുടുംബമാണ്. നിങ്ങൾക്കൊപ്പം എക്കാലവും ഞാൻ ഉണ്ടാകും. ഏത് പ്രശ്നത്തിലും സന്തോഷത്തിലും സങ്കടത്തിലും ഉണ്ടാകും. പ്രിയങ്ക ഗാന്ധി യുഡിഎഫ് പ്രവർത്തകരോടായി പറഞ്ഞു.
രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തുടങ്ങിയ നേതാക്കളുടെ നീണ്ടനിരയാണ് കൽപ്പറ്റയിലെ റോഡ് ഷോയിൽ അണിനിരന്നത്. പൂക്കൾ വിതറിയാണ് നേതാക്കളെ പ്രവർത്തകർ സ്വീകരിച്ചത്.