/kalakaumudi/media/media_files/2025/08/02/sanu-7-2025-08-02-20-24-57.jpg)
കൊച്ചി: ഇടതുപക്ഷ രാഷ്ട്രീയത്തോട് ചേര്‍ന്നുനിന്നെങ്കിലും ക്യത്യമായ രാഷ്ട്രീയ നിലപാടുകളും അഭിപ്രായങ്ങളും കാത്തുസൂക്ഷിച്ച ആളായിരുന്നു പ്രൊഫ. എം.കെ സാനു. ഒരിക്കലും പാര്‍ട്ടിയുടെ ചട്ടക്കൂട്ടില്‍ കയറിക്കൂടാന്‍ അദ്ദേഹം ശ്രമിച്ചില്ല. അതിന് സിപിഎമ്മില്‍ നിന്ന് വന്ന ക്ഷണങ്ങള്‍ അദ്ദേഹം നിരസിക്കുകയും ചെയ്തു.
പുരോഗമന കലാസാഹിത്യ സംഘം അദ്ധ്യക്ഷ സ്ഥാനത്തിനിരിക്കെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയ സാനുമാസ്റ്ററുടെ പ്രതികരണശേഷിയാണ് ഇടതുപക്ഷം ശ്രദ്ധിച്ചത്. എഴുത്തും വായനയുമായി കഴിഞ്ഞു കൂടിയ എം കെ സാനുവിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരെ താല്‍പര്യം ഉണ്ടായിരുന്നില്ല. 1986ല്‍ പുരോഗമന സാഹിത്യസംഘം പ്രസിഡന്റായി. 1987ല്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് എ എല്‍ ജേക്കബിനെതിരെ, ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കാനായിരുന്നു ആദ്യക്ഷണം കിട്ടിയത്.
മത്സരിക്കാന്‍ വിമുഖത പ്രകടിപ്പിച്ചതോടെ ഇ എം എസ് നമ്പൂതിരിപ്പാട് സാനുമാസ്റ്ററോട് നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. താനേറെ ആദരിക്കുന്ന ഇ എം എസിന്റെ വാക്കുകള്‍ തള്ളാന്‍ അദ്ദേഹത്തിന് ആവുമയിരുന്നില്ല. ജാതി-മത വിഭാഗങ്ങളോട് ചേര്‍ന്ന് നില്‍ക്കാതെ തത്വാധിഷ്ഠിത രാഷ്ട്രീയ മത്സരമാണ് അത്തവണ ഉദ്ദേശിക്കുന്നതെന്ന് ഇ എം എസ് ധരിപ്പിച്ചപ്പോള്‍ സാനുമാസ്റ്റര്‍ക്ക് തള്ളാനായില്ല.
എറണാകുളം മണ്ഡലത്തിന്റെ തന്നെ ചരിത്രം തിരുത്തിയാണ് സാനു മാസ്റ്ററിലൂടെ ഇടതുമുന്നണി അവിടെ ജയിച്ചുകയറിയത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടായിരുന്നു മത്സരം. പ്രമുഖരായ അച്യുതമേനോന്‍, ഗൗരിയമ്മ ഉള്‍പ്പടെയുള്ളവര്‍ സാനുമാസ്റ്റര്‍ക്ക് വേണ്ടി വോട്ടുചോദിക്കാന്‍ ഇറങ്ങി. തോപ്പില്‍ ഭാസിയും മലയാറ്റൂര്‍ രാമകൃഷ്ണനുമൊക്കം സാംസ്‌കാരിക ലോകത്ത് നിന്ന് വോട്ടുപിടിക്കാന്‍ എത്തി. ഇടതുപക്ഷത്തിന് പൊതുവെ എതിരായവര്‍ പോലും സാനു മാസ്റ്ററുടെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണച്ചു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ ഇടതു സ്ഥനാര്‍ഥിയായി മത്സരിച്ചപ്പോള്‍ എം.കെ. സാനു 1987 മാര്‍ച്ച് ഒന്നിന് വോട്ടര്‍മാര്‍ക്കെഴുതിയ കത്ത് ഇന്നും വോട്ടര്‍മാരുടെ മനസിലുണ്ട്. പതിവു രാഷ്ട്രീയ ഭാഷാപ്രയോഗങ്ങള്‍ക്കു പകരം അല്‍പം സാഹിത്യം കലര്‍ന്നതായതിനാല്‍ ശ്രദ്ധേയമായിരുന്നു ആ കത്ത്.
'എന്നെ വിജയിപ്പിക്കുന്നതിനാവശ്യമായ സഹായ സഹകരണങ്ങള്‍ തേടി നിങ്ങളെ ഓരോരുത്തരെയും സമീപിക്കണമെന്ന് എനിക്കാഗ്രഹമുണ്ട്. ആ ആഗ്രഹം എത്ര തീവ്രമാണെങ്കിലും അതു നിര്‍വഹിക്കുക മനുഷ്യസാധ്യമായ കാര്യമല്ല. ഇതു വായിക്കുമ്പോള്‍ ഞാന്‍ നേരിട്ടുവന്ന് അഭ്യര്‍ഥിക്കുന്നതായി കരുതണം'- കത്തില്‍ പറയുന്നു.
തന്റെ സ്ഥാനാര്‍ഥിത്വം ധാര്‍മികബോധത്താല്‍ പ്രേരിതമാണെന്നും അതില്‍ ശക്തിപകരേണ്ടതു വോട്ടര്‍മാരാണെന്നും പറയുന്ന സാനുമാഷ്, 'അലംഭാവം അപരാധമായിത്തീരുന്ന ഇന്നത്തെ സാഹചര്യത്തില്‍ ചരിത്രത്തോടുള്ള കടമ നിറവേറ്റാന്‍ നമുക്കൊരുമിച്ചു പരിശ്രമിക്കാം' എന്നു പറഞ്ഞാണു കത്ത് അവസാനിപ്പിക്കുന്നത്. ചിഹ്നമായ മയിലിന്റെ മാതൃകയും കത്തില്‍ വരച്ചുവച്ചു. കോണ്‍ഗ്രസ് നേതാവ് എ.എല്‍.ജേക്കബിനെ പരാജയപ്പെടുത്തി എം.കെ.സാനു 1987ല്‍ നിയമസഭയിലെത്തുകയും ചെയ്തു.
ജയിച്ചുകയറിയ സാനുമാസ്റ്റര്‍ നിയമസഭയിലും തിളങ്ങി. വായനയിലൂടെ ആര്‍ജ്ജിച്ച അറിവും അദ്ധ്യാപന പരിചയവും പ്രസംഗ പാടവവും സഭയില്‍ അദ്ദേഹത്തിന് തുണയായി. ഭിന്നശേഷിക്കാരായ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ബില്ല് അവതരിപ്പിച്ചു. ഗോശ്രീപാലങ്ങള്‍ യാഥാര്‍ഥ്യമാക്കാനും സഭയില്‍ മാഷ് ശബ്ദമുയര്‍ത്തി. ഗന്ഥശാല ബില്ലും അവതരിപ്പിച്ചു.
എന്നാല്‍, രണ്ടാം വട്ടം മത്സരിക്കാന്‍ ക്ഷണം വന്നപ്പോള്‍, താന്‍ സ്ഥിരം രാഷ്ട്രീയക്കാരനല്ലെന്ന നിലപാടാണ് എം കെ സാനു സ്വീകരിച്ചത്. എംഎല്‍എയായപ്പോള്‍ പാര്‍ട്ടിയില്‍ ചേരാനും ക്ഷണം കിട്ടിയെങ്കിലും അത് അദ്ദേഹം നിരസിക്കുകയാണുണ്ടായത്. പുതതലമുറ രാഷ്ട്രീയത്തോട് മുഖം തിരിച്ചുനില്‍ക്കുന്നതിനോടും അദ്ദേഹത്തിന് യോജിപ്പില്ലായിരുന്നു. രാഷ്ട്രീയത്തെ തള്ളിപ്പറയുന്നത് അപകടമാണെന്ന അഭിപ്രായമാണ് അദ്ദേഹം പുലര്‍ത്തിയത്.