ശിക്ഷ റദ്ദാക്കണം ; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി പള്‍സര്‍ സുനി

മെമ്മറി കാര്‍ഡ് കണ്ടെടുത്തത് ചട്ടങ്ങള്‍ പാലിക്കാതെയാണ്. തന്നെ കേസുമായി ബന്ധപ്പെടുത്തുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നും ഹര്‍ജിയില്‍ സുനി വാദിക്കുന്നു

author-image
Devina
New Update
palsar

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തടവു ശിക്ഷ വിധിച്ച വിചാരണക്കോടതി വിധിക്കെതിരെ ഒന്നാം പ്രതി പള്‍സര്‍ സുനി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. നടിയെ ആക്രമിച്ച് ദൃശ്യം പകര്‍ത്തിയെന്ന് പറയപ്പെടുന്ന മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല.

മെമ്മറി കാര്‍ഡ് കണ്ടെടുത്തത് ചട്ടങ്ങള്‍ പാലിക്കാതെയാണ്. തന്നെ കേസുമായി ബന്ധപ്പെടുത്തുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നും ഹര്‍ജിയില്‍ സുനി വാദിക്കുന്നു.

കേസില്‍ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കം നാലു പേരാണ് ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുള്ളത്. നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി അടക്കം ആറു പ്രതികള്‍ക്ക് വിചാരണ കോടതി 20 വര്‍ഷം കഠിന തടവാണ് ശിക്ഷ വിധിച്ചിരുന്നത്. കൂടാതെ 50,000 രൂപ പിഴയും വിധിച്ചിരുന്നു.

കേസില്‍ ഒന്നാം പ്രതി പെരുമ്പാവൂര്‍ വേങ്ങൂര്‍ നടുവിലേക്കുടി വീട്ടില്‍ സുനില്‍ എന്‍ എസ് എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബി മണികണ്ഠന്‍, നാലാം പ്രതി കണ്ണൂര്‍ കതിരൂര്‍ മംഗലശ്ശേരി വീട്ടില്‍ വി പി വിജീഷ്, അഞ്ചാം പ്രതി എറണാകുളം കുന്നുംപുറം പള്ളിക്കപ്പറമ്പില്‍ വീട്ടില്‍ എച്ച് സലീം എന്ന വടിവാള്‍ സലിം, ആറാം പ്രതി തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ വീട്ടില്‍ പ്രദീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.പൾസർ സുനി ഏഴര വർഷത്തോളം വിചാരണ തടവിൽ കഴിഞ്ഞതിനാൽ ഇനി 13 വർഷം ജയിലിൽ കഴിഞ്ഞാൽ മതിയാകും. പൾസർ സുനിക്കൊപ്പം രണ്ടാം പ്രതി മാർട്ടിൻ ആൻ്റണിയും ഏഴ് വർഷത്തോളം വിചാരണ തടവിൽ കഴിഞ്ഞു. ഇയാളും 13 വർഷം തടവിൽ കഴിഞ്ഞാൽ മതി. 2039 ഓടെ ഇവർക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാനാവും. കേസിൽ എട്ടാം പ്രതിയായ ദിലീപിനെ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു.