പുനലൂർ ഇരട്ടക്കൊല: പ്രതിക്ക് ഇരട്ട ജീവപര്യന്തവും പിഴയും

ഇന്ദിര, ബാബു എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ്  ശിക്ഷ.  ഓരോ കൊലയ്ക്കും പ്രത്യേക ജീവപര്യന്തം തടവ് ശിക്ഷിച്ചിട്ടുണ്ടെങ്കിലും സുപ്രീംകോടതി വിധിപ്രകാരം രണ്ട് ശിക്ഷകളും ഒരുമിച്ച് അനുഭവിച്ചാൽ മതി.

author-image
Shibu koottumvaathukkal
New Update
IMG-20250728-WA0027

കൊല്ലം : പുനലൂർ  ഇരട്ടക്കൊലപാതകക്കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തത്തിനും ഓരോ ലക്ഷം രൂപ പിഴയും ശിക്ഷ. തമിഴ്‌നാട് തെങ്കാശി സ്വദേശി ശങ്കറിനെ(38)യാണ് കൊല്ലം ഫസ്റ്റ് അഡീഷണൽ സെഷൻസ് ജഡ്ജ് പി. എൻ. വിനോദ് ശിക്ഷിച്ചത്.

കൊല്ലം പുനലൂർ കെ.എസ്.ആർ.ടി.സി ബസ്സ്സ്റ്റാന്റിന് പിന്നിൽ വെട്ടിപ്പുഴ പാലത്തിന് താഴെ തോട്പുറമ്പോക്കിൽ കുടിലിൽ താമസിച്ചിരുന്ന ഇന്ദിര, ബാബു എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ്  ശിക്ഷ.  

ഓരോ കൊലയ്ക്കും പ്രത്യേക ജീവപര്യന്തം തടവ് ശിക്ഷിച്ചിട്ടുണ്ടെങ്കിലും സുപ്രീംകോടതി വിധിപ്രകാരം രണ്ട് ശിക്ഷകളും ഒരുമിച്ച് അനുഭവിച്ചാൽ മതി. 

2023 ഏപ്രിൽ 18-ന് രാത്രി 11-ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് . 2021ൽ പൂയപ്പള്ളി മരുതമൺ പള്ളി സ്വദേശിനി ശാന്തയെ കൊലപ്പെടുത്തിയ കേസിൽ വിചാരണത്തടവുകാരനായി പൂജപ്പുര സെൻട്രൽ ജയിലിലായിരുന്ന പ്രതി സംഭവദിവസം ജാമ്യത്തിലിറങ്ങി പുനലൂരിലേക്ക് വരികയായിരുന്നു. മുൻപരിചയമുള്ള ഇന്ദിരയുടെ വീട്ടിലേക്ക് എത്തിയ പ്രതി രാത്രി അവിടെയുണ്ടായിരുന്ന ബിജുകുമാറിനൊപ്പം മദ്യപിച്ചു. ഇതിനിടയിൽ പ്രതി ഇന്ദിരയെ കടന്നുപിടിച്ചു. ചോദ്യംചെയ്‌ത ബിജുകുമാറിനെ ആക്രമിച്ചു.തുടർന്ന് ഇന്ദിരയെ മർദിച്ച് അവശയാക്കിയശേഷം അമ്മിക്കല്ല് രണ്ടുതവണ തലയിലേക്ക് ഇട്ടു. തടയാനെത്തിയ ബാബുവിനെ ഇൻ്റർലോക് ടൈൽ കൊണ്ട് തലയിൽ അടിച്ചു. ഇരുവരുടെയും മരണം ഉറപ്പാക്കി ശരീരം വീടിനുള്ളിലേക്ക് വലിച്ചിട്ടശേഷം കടന്നു. രണ്ടുദിവസത്തിനു ശേഷമാണ് വിവരം പുറത്തറിഞ്ഞത്. ദുർഗന്ധം പരന്നതോടെ നടത്തിയ തിരച്ചിലിൽ വീടിനുള്ളിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. കുറ്റകൃത്യം നേരിൽകണ്ട ബിജുകുമാറും കൊലപാതകവിവരം പ്രതിയിൽനിന്ന് അറിഞ്ഞ രഘുവും അടക്കം 32 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. ശാന്ത കൊലക്കേസിൽ പ്രതി കൊട്ടാരക്കര അഡീഷണൽ ജില്ലാ കോടതിയിൽ നിലവിൽ വിചാരണ നേരിടുകയാണ്. 

ദൃക്‌സാക്ഷിയുടെ മൊഴിയും, കുറ്റകൃത്യത്തിന് ശേഷം  രഘുവെന്ന സാക്ഷിയോട് പ്രതി നടത്തിയ കുറ്റസമ്മതവും കുറ്റകൃത്യത്തിന് ശേഷം  പ്രതി നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങളും കുറ്റകൃത്യത്തിന് പ്രതി ഉപയോഗിച്ച അരകല്ല്, കുഴവി ഇന്റർലോക്ക് കട്ട എന്നിവ കൊണ്ട് തലയ്ക്കുണ്ടായ ഗുരുതരമായ ക്ഷതമാണ് മരണകാരണമെന്ന ഡോക്ടറുടെ മൊഴിയും കേസിലെ  നിർണായകരേഖകളായി.

പുനലൂർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ടി രാജേഷ് കുമാർ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജി മുണ്ടയ്ക്കൽ ഹാജരായി

 

kollam murder punalur