പി.വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍

ദേശീയ ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി അന്‍വറിന് പാര്‍ട്ടിഅംഗത്വം നല്‍കി സ്വീകരിച്ചു. കൊല്‍ക്കത്തയില്‍ അഭിഷേക് ബാനര്‍ജിയുടെ വീട്ടില്‍വെച്ചാണ് പാര്‍ട്ടി അംഗത്വമെടുത്തത്.

author-image
Prana
New Update
pv anwar

നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കൊല്‍ക്കത്തയില്‍ ദേശീയ ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി അന്‍വറിന് പാര്‍ട്ടിഅംഗത്വം നല്‍കി സ്വീകരിച്ചു. കൊല്‍ക്കത്തയില്‍ അഭിഷേക് ബാനര്‍ജിയുടെ വീട്ടില്‍വെച്ചാണ് പാര്‍ട്ടി അംഗത്വമെടുത്തത്. രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി ഒന്നിച്ചുപ്രവര്‍ത്തിക്കാമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എക്‌സില്‍ കുറിച്ചു.
ഇടത് സ്വതന്ത്രനായി നിലമ്പൂരില്‍ വിജയിച്ച അന്‍വര്‍, മുഖ്യമന്ത്രി പിണറായി വിജയനോട് യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ എല്‍.ഡി.എഫ്. സഹകരണം അവസാനിപ്പിച്ചിരുന്നു. സി.പി.എം. പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ അന്‍വര്‍ തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെയില്‍ ചേരാനാണ് ആദ്യം ശ്രമിച്ചത്. ഇതിനായി ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള എന്ന പേരില്‍ സംഘടനയുണ്ടാക്കി. എന്നാല്‍, സി.പി.എമ്മുമായി നല്ല ബന്ധം തുടരുന്ന ഡി.എം.കെ. അന്‍വറിനെ പാര്‍ട്ടിയില്‍ എടുക്കാന്‍ തയ്യാറായില്ല.
പിന്നീട് ഡല്‍ഹിയിലെത്തിയ അന്‍വര്‍ തൃണമൂല്‍ നേതാക്കളുമായി ചര്‍ച്ച നടത്തി. തൃണമൂലില്‍ ചേരാനുള്ള ശ്രമം വഴിമുട്ടിയെന്നും പിന്നാലെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും ഉപതിരഞ്ഞെടുപ്പ് സമയത്ത് വാര്‍ത്തയുണ്ടായിരുന്നു. ഇത് കോണ്‍ഗ്രസ് നേതാക്കള്‍ തള്ളി.
നിലമ്പൂര്‍ ഡി.എഫ്.ഒ. ഓഫീസ് ആക്രമിച്ച കേസില്‍ ഒരുദിവസം ജയിലില്‍ കിടന്ന് പുറത്തിറങ്ങിയ അന്‍വര്‍ യു.ഡി.എഫുമായി സഹകരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു. എന്നാല്‍, അന്‍വറിനെ യു.ഡി.എഫില്‍ എടുക്കുന്ന കാര്യത്തില്‍ തീരുമാനം നീളുന്നതിനിടെയാണ് കൊല്‍ക്കത്തയിലെത്തി തൃണമൂലില്‍ അംഗത്വമെടുത്തത്.

pv anwar mla Trinamool Congress