/kalakaumudi/media/media_files/2025/06/22/screenshot_20250622_135117_chrome-2025-06-22-13-52-18.jpg)
കൊട്ടാരക്കര : പ്രദേശവാസികളുടെ എതിർപ്പുകൾ വകവയ്ക്കാതെ പാറ ഖനനത്തിനുള്ള മുന്നൊരുക്കങ്ങൾ നടത്തി ക്വാറി ഉടമകൾ.
കൊട്ടാരക്കര ഇഞ്ചക്കാട് ആയിരവില്ലിപ്പാറയ്ക്കു സമീപമുള്ള പാറക്കൂട്ടങ്ങൾ ഖനനം ചെയ്യാനാണ് ഖനനമാഫിയയുടെ നീക്കം.
ഖനനത്തിനായി വെടിമരുന്നു സൂക്ഷിക്കുന്നതിനുള്ള മാഗസിനും ഷെഡുകളും നിർമിച്ചതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. തുടർന്ന് സ്ഥലം സന്ദർശിച്ച മൈലം പഞ്ചായത്ത് സെക്രട്ടറി നിർമാണ നിരോധന ഉത്തരവ് നൽകി. മാഗസിനും ഷെഡും അനധികൃത നിർമാണങ്ങളാണെന്നും ഉടൻ പൊളിച്ചുനീക്കണമെന്നും കാട്ടിയാണ് നോട്ടീസ് നൽകിയത്.
പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെ മൗനാനുവാദത്തോടെയാണ് ക്വാറി മാഫിയ ഖനനത്തിന് ഒരുങ്ങുന്നതെന്ന് പ്രദേശവാസികൾ ആരോപിച്ചു. ചില ഉദ്യോഗസ്ഥരുടെ പിന്തുണയും ഇവർക്കുണ്ടെന്ന് അവർ പറഞ്ഞു.
ഖനനനീക്കത്തിനെതിരേ ഇഞ്ചക്കാട് തിരുവേളിക്കോട് മഹാദേവർക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിൽ ഭക്തജനക്കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് സെക്രട്ടറി വാസുദേവൻപിള്ളയും പ്രദേശവാസികളുടെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് ജനകീയ സമിതിയും പറഞ്ഞു.
ഭാവിയിൽ വിനോദ സഞ്ചാരത്തിന് ഏറെ സാധ്യതയുള്ള മേഖല അതിനായി പ്രയോജനപ്പെടുത്താനുള്ള പദ്ധതികൾ ആവിഷ്കരിക്കണം എന്ന ആവശ്യവും നാട്ടുകാർ അധികാരികൾക്ക് മുന്നിൽ വച്ചു.
ഖനന നീക്കത്തിനെതിരേ കോൺഗ്രസും ബിജെപിയും ഉൾപ്പെടെയുള്ള കക്ഷികളും രംഗത്തെത്തിയിട്ടുണ്ട്.