ന്യൂഡൽഹി : രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെ ദുരന്ത ബാധിത മേഖലയിലെത്തും. രാവിലെ 9.45 ന് ഇരുവരും കണ്ണൂരെത്തും. തുടർന്ന് 12 മണിയോടെ ഇവർ കൽപ്പറ്റയിലെത്തും. മേപ്പാടിയിലെ ക്യാമ്പുകളും പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന ആശുപത്രിയും സന്ദർശിക്കും.
ബുധനാഴ്ച വയനാട്ടിലെത്താനായിരുന്നു വയനാടിന്റെ മുൻ എംപി കൂടിയായ രാഹുൽഗാന്ധി നിശ്ചയിച്ചിരുന്നത്. എന്നാൽ കാലാവസ്ഥ പ്രതികൂല മല്ലാതതിനാൽ വിമാനം ലാൻഡ് ചെയ്യാൻ സാധിക്കില്ലെന്ന് അധികൃതർ അറിയിച്ചതിനെത്തുടർന്ന് യാത്ര റദ്ദാക്കുകയായിരുന്നു. എന്നാൽ എത്രയും പെട്ടെന്ന് തന്നെ വയനാട്ടിലെത്തുമെന്ന് രാഹുൽ അറിയിച്ചിരുന്നു.
ഉരുൾപൊട്ടൽ ദുരന്തം രാഹുൽഗാന്ധി ലോക്സഭയിലും ഉന്നയിച്ചിരുന്നു. കേന്ദ്ര സർക്കാർ സാധ്യമായ എല്ലാ പിന്തുണയും സംസ്ഥാനത്തിന് നൽകണം. ചികിത്സാ സൗകര്യങ്ങൾ ഒരുക്കണം. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം വർദ്ധിപ്പിക്കണമെന്നും അത് അടിയന്തിരമായി വിതരണം ചെയ്യണമെന്നും രാഹുൽഗാന്ധി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.