രാഹുല്‍ ഈശ്വറിനായി ഉന്നത ഇടപെടല്‍; സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത് വിഐപി പരിഗണനയ്‌ക്കോ?

രാഹുലിനെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത് ഒരു ഉന്നതന്റെ ഇടപെടലിനെത്തുടര്‍ന്നാണെന്ന് സൂചന. നാളെ ജാമ്യം കിട്ടാന്‍ സാദ്ധ്യതയില്ലാത്തതിനാല്‍ കൂടുതല്‍ സൗകര്യങ്ങള്‍ രാഹുലിന് ലഭിക്കുന്നതിനായി സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ ഒരു ഉന്നതന്റെ ഇടപെടല്‍ ഉണ്ടായെന്നാണ് പറയപ്പെടുന്നത്.

author-image
Biju
New Update
rahul 5

തിരുവനന്തപുരം: അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. താന്‍ നിരാഹര സമരത്തിലാണെന്ന് രാഹുല്‍ സൂപ്രണ്ടിന് എഴുതി നല്‍കുകയായിരുന്നു. ഈ സാഹചര്യത്തില്‍ രാഹുലിനെ നിരീക്ഷിക്കണമെന്ന് ജയില്‍ വകുപ്പ് തീരുമാനിക്കുകയും പൂജപ്പുര ജില്ലാ ജയിലില്‍ നിന്ന് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയുമായിരുന്നു. 

അതിനിടെ രാഹുലിനെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത് ഒരു ഉന്നതന്റെ ഇടപെടലിനെത്തുടര്‍ന്നാണെന്ന് സൂചന. നാളെ ജാമ്യം കിട്ടാന്‍ സാദ്ധ്യതയില്ലാത്തതിനാല്‍ കൂടുതല്‍ സൗകര്യങ്ങള്‍ രാഹുലിന് ലഭിക്കുന്നതിനായി സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ ഒരു ഉന്നതന്റെ ഇടപെടല്‍ ഉണ്ടായെന്നാണ് പറയപ്പെടുന്നത്. 

പൂജരപ്പുര സെന്‍ട്രല്‍ ജയിലില്‍ ഡോക്ടറുടെ സേവനവും വി ഐ പി മുറി അടക്കം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ വെള്ളം മാത്രം കുടിച്ചാണ് രാഹുല്‍ ജയിലില്‍ കഴിയുന്നത്. ഇന്നലെ വൈകുന്നേരത്തോടെയാണ് രാഹുല്‍ ഈശ്വറിനെ ജില്ലാ ജയിലിലേക്ക് മാറ്റിയത്. ജാമ്യാപേക്ഷ തള്ളിയ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്യുകയായിരുന്നു. ജയിലില്‍ നിരാഹാരമിരിക്കുമെന്ന് രാഹുല്‍ ഈശ്വര്‍ പ്രഖ്യാപിച്ചിരുന്നു.

അന്വേഷണം നടക്കുമ്പോള്‍ ഇത്തരം പോസ്റ്റുകള്‍ ഇട്ടത് ചെറുതായി കാണാന്‍ ആകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം എസിജെഎം കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യമില്ലാ കുറ്റം ചുമത്തിയായിരുന്നു രാഹുലിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍, അറസ്റ്റ് നിയമപരമല്ലെന്നും യുവതിയുടെ പേര് പറയുകയോ ചിത്രം പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് രാഹുല്‍ ഈശ്വര്‍ കോടതിയില്‍ വാദിച്ചത്. 
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവില്‍ താമസിച്ചത് തമിഴ്നാട്- കര്‍ണാടക അതിര്‍ത്തിയില്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവില്‍ താമസിച്ചത് തമിഴ്നാട്- കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരിലെ റിസോര്‍ട്ടിലെന്ന് റിപ്പോര്‍ട്ട്. ബാഗല്ലൂരിലെ റിസോര്‍ട്ടില്‍ പൊലീസ് എത്തുന്നതിന് മുമ്പ് രാഹുല്‍ മാങ്കൂട്ടത്തില്‍ മുങ്ങി. ഞായറാഴ്ചയാണ് രാഹുല്‍ റിസോര്‍ട്ടിലെത്തിയതെന്നും അതിന് ശേഷം കര്‍ണാടകയിലേക്ക് കടന്നെന്നുമാണ് സൂചന. ഒളിവിലുള്ള രാഹുല്‍ കാറുകള്‍ മാറി മാറി ഉപയോഗിക്കുന്നതായും സംശയമുണ്ട്. 

ബുധനാഴ്ചയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ നേരെ പോയത് പൊള്ളാച്ചിയ്‌ക്കെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിന് ശേഷം കോയമ്പത്തൂരിലേക്ക് കടന്നു. ഹൈവേ ഒഴിവാക്കി ജില്ലാ അതിര്‍ത്തിയായ കൊഴിഞാമ്പാറ വഴിയാണ് എംഎല്‍എ കടന്നിരിക്കുന്നതെന്നാണ് പൊലീസ് കരുതുന്നത്. രാഹുല്‍ പാലക്കാടില്ലെന്ന് ഉറപ്പിച്ചാണ് അന്വേഷണ സംഘത്തിന്റെ നീക്കം. രാഹുലിനൊപ്പം കേസിലെ രണ്ടാം പ്രതിയായ ജോബി ജോസഫും ഉണ്ടെന്നും വിവരമുണ്ട്.

അതേസമയം, പാലക്കാട് നിന്ന് രാഹുല്‍ മുങ്ങിയ ചുവന്ന പോളോ കാര്‍ സിനിമ നടിയുടെ തന്നെയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് രാഹുലിന്റെ ഭവന നിര്‍മ്മാണ പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ നടിയുടേതാണ് കാര്‍ എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഈ കാറില്‍ തന്നെയാണ് നടി പാലക്കാട് പരിപാടിയ്ക്ക് എത്തിയതെന്ന വിവരവും ലഭിച്ചു. പിന്നീട് ഏത് സാഹചര്യത്തിലാണ് കാര്‍ രാഹുലിനെ ഏല്‍പ്പിച്ചതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ബംഗലൂരുവിലുള്ള നടിയെ ചോദ്യം ചെയ്യാന്‍ നീക്കമുണ്ട്. 

കാര്‍ രണ്ട് ദിവസം കിടന്നത് പാലക്കാട്ടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റേ വീട്ടിലാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. രാഹുലിനെ രക്ഷപ്പെടാന്‍ നേതാവ് സഹായം ചെയ്‌തോയെന്ന് അന്വേഷണ സംഘം പരിശോധിക്കും. ഇതോടെ രാഹുലിനെ ഒളിവില്‍ കഴിയാന്‍ സഹായിക്കുന്നത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെന്നെ ആരോപണം ശക്തമാക്കുകയാണ് ബിജെപി. ആരോപണം നിഷേധിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി സി ചന്ദ്രന്‍ രംഗത്തെത്തി.