മലപ്പുറം: വൻ വിജയം നേടിക്കൊടുത്ത വോട്ടർമാരോട് നന്ദിപറയാനായി രാഹുൽ ഗാന്ധി വയനാടിലെത്തി. മണ്ഡലത്തിൽ ഉൾപ്പെട്ട മലപ്പുറം ജില്ലയിലെ എടവണ്ണയിലെത്തിയ രാഹുൽ ഗാന്ധിക്ക് വൻ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്. റോഡ് ഷോ ആയി എത്തിയശേഷം രാഹുൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
രാഹുൽ ഗാന്ധി വയനാട്ടിൽത്തന്നെ എംപിയായി തുടരുമോ എന്ന ആകാംക്ഷ നിലനിൽക്കുന്നതിനിടെയാണ് ഈ സന്ദർശനം. റായ്ബറേലിയിൽ തുടരണമെന്നാണ് ഇന്ത്യമുന്നണിയുടേയും എ.ഐ.സി.സിയുടേയും അഭിപ്രായമെങ്കിലും രാഹുൽഗാന്ധി ഇതുവരെ മനസ്സുതുറന്നിട്ടില്ല. അദ്ദേഹത്തിന് വയനാട്ടിൽ തുടരാനാണ് താത്പര്യമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.
എം.പി.സ്ഥാനത്തുനിന്ന് അയോഗ്യനായ അവസരത്തിലും ഒപ്പംനിന്ന വയനാട്ടുകാരെ ഒഴിവാക്കാനാവില്ലെന്നാണ് നേതാക്കൾ പറയുന്നത്. പക്ഷേ, യു.പി.യിൽ എൻ.ഡി.എ. മുന്നേറ്റമുണ്ടാക്കിയ സാഹചര്യത്തിൽ രാഹുൽ റായ്ബറേലിയിൽതന്നെ തുടരാൻ നിർബന്ധിതനാവും. ഏതു മണ്ഡലമാണെന്ന കാര്യത്തിൽ 17-നകം അന്തിമതീരുമാനമെടുക്കണം.
വയനാട് നിലനിർത്തണമെന്ന പൊതുവികാരം ഡൽഹിയിൽ രാഹുൽഗാന്ധിയെ സന്ദർശിച്ച കോൺഗ്രസ് നേതാക്കൾ അറിയിച്ചിരുന്നു. രാഹുൽ ഒഴിയുകയാണെങ്കിൽ പ്രിയങ്കാഗാന്ധിയെ ഇവിടെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യവും അവർ ഉന്നയിച്ചിട്ടുണ്ട്. രാഹുൽ നിലപാട് വ്യക്തമാക്കാത്തതിനാൽ എന്താകും സംഭവിക്കുകയെന്നതിൽ അവ്യക്തത തുടരുകയാണ്.
എടവണ്ണയിലെ സ്വീകരണത്തിനു ശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ കല്പറ്റയിൽ എത്തിച്ചേരും. കല്പറ്റ പുതിയ ബസ്സ്റ്റാൻഡ് പരിസരത്താണ് പരിപാടി.