രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി; അറസ്റ്റിന് പൊലീസ്

യുവതി ആരോപിക്കുന്നതു പോലെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും രാഹുല്‍ വാദിക്കുന്നു. അന്വേഷണവുമായി സഹകരിക്കുമെന്നും ജാമ്യം അനുവദിക്കണമെന്നും ആണ് ആവശ്യം. ഹര്‍ജി നാളെ പരിഗണിക്കാനാണ് സാധ്യത

author-image
Biju
New Update
rahul 2

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ആരോപണങ്ങള്‍ എല്ലാം നിഷേധിച്ചാണ് രാഹുല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്. പരാതിക്കാരിയായ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദമുണ്ടെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. യുവതി ആരോപിക്കുന്നതു പോലെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും രാഹുല്‍ വാദിക്കുന്നു. അന്വേഷണവുമായി സഹകരിക്കുമെന്നും ജാമ്യം അനുവദിക്കണമെന്നും ആണ് ആവശ്യം. ഹര്‍ജി നാളെ പരിഗണിക്കാനാണ് സാധ്യത.

തനിക്കെതിരായ നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് രാഹുല്‍ ജാമ്യഹര്‍ജിയില്‍ പറയുന്നു. പരാതിക്കാരിയുടെയും ഭര്‍ത്താവിന്റെയും രാഷ്ട്രീയബന്ധം ചൂണ്ടിക്കാട്ടി തനിക്കെതിരായ നീക്കം ബിജെപി-സിപിഎം ഗൂഢാലോചനയുടെ ഭാഗമാണെന്ന് രാഹുല്‍ വ്യക്തമാക്കുന്നു. 

യുവതിയാണ് സമൂഹമാധ്യമങ്ങള്‍ വഴി ബന്ധപ്പെട്ട് സൗഹൃദമുണ്ടാക്കിയത്. ഭര്‍ത്താവ് തന്നെ ഗാര്‍ഹികമായി പീഡിപ്പിക്കുന്നുവെന്നു യുവതി പറഞ്ഞതോടെ അനുകമ്പ തോന്നി. ഈ ബന്ധമാണ് പിന്നീടു ഉഭയസമ്മതത്തോടെയുള്ള ശാരീരികബന്ധത്തിലേക്കു വളര്‍ന്നത്. യുവതി വിദ്യാസമ്പന്നയും ബന്ധത്തിലെ ശരിതെറ്റുകള്‍ അറിയാവുന്ന വ്യക്തിയുമാണ്. താനാണ് ഗര്‍ഭിണിയാക്കിയതെന്ന ആരോപണം തെറ്റാണെന്നും രാഹുല്‍ ജാമ്യഹര്‍ജിയില്‍ പറയുന്നു. 

പരസ്പരസമ്മതത്തോടെയുള്ള ബന്ധമാണെന്നും ചാറ്റുകളും ഫോണ്‍ രേഖകളും വ്യക്തമാക്കുന്നു. അതുകൊണ്ടാണ് പല സ്ഥലങ്ങളില്‍ വച്ചു കണ്ടത്. യുവതിയും ഇതു സമ്മതിക്കുന്നുണ്ട്. നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്ന വാദം നിലനില്‍ക്കില്ല. സ്വമേധയെയാണ് ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക കഴിച്ചതെന്ന് യുവതി സമ്മതിച്ചിട്ടുണ്ട്. ഗര്‍ഭവും ഗര്‍ഭഛിദ്രവും വാദത്തിനായി സമ്മതിച്ചാല്‍ പോലും യുവതി സ്വമേധയാ ആണ് അത് ചെയ്തത്. യുവതി ഭര്‍ത്താവിനൊപ്പമാണ് കഴിഞ്ഞിരുന്നത്. ആ സാഹചര്യത്തില്‍ ഗര്‍ഭിണി ആയതിന്റെ ഉത്തരവാദിത്തം ഭര്‍ത്താവിനാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടുന്നു. 

യുവതി ചാറ്റുകളും ഫോണ്‍കോളുകളും റെക്കോര്‍ഡ് ചെയ്തത് തന്റെ പ്രതിഛായ നശിപ്പിക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ്. പൊലീസിനു പരാതി നല്‍കാതെ ശബ്ദസന്ദേശങ്ങളും ചാറ്റുകളും യുവതി മാധ്യമങ്ങള്‍ക്കു ചോര്‍ത്തിക്കൊടുക്കുകയും ചെയ്തു. ജോലി ചെയ്യുന്ന സ്ഥാനപത്തില്‍ തുടരണമെങ്കില്‍ തനിക്കെതിരെ പരാതി നല്‍കണമെന്ന് സ്ഥാപനം പറഞ്ഞിരുന്നതായി യുവതി മുന്‍പ് വ്യക്തമാക്കിയിരുന്നു. ഇതിനു തെളിവായി യുവതിയുടെ ശബ്ദസന്ദേശവും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. 

പൊലീസില്‍ പരാതി നല്‍കാതെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതും രാഷ്ട്രീയ താല്‍പര്യമാണ് സൂചിപ്പിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. തദ്ദേശതിരഞ്ഞെടുപ്പ് ആസന്നമാകുകയും ശബരിമല സ്വര്‍ണക്കവര്‍ച്ച ചര്‍ച്ചയാകയുകയും പ്രമുഖര്‍ അറസ്റ്റിലാകുകയും ചെയ്യുമ്പോള്‍ പൊതുശ്രദ്ധതിരിക്കാനുള്ള ബിജെപി സഹായത്തോടെയുള്ള നീക്കമാണിതെന്നാണ് രാഹുല്‍ പറയുന്നത്.