രാഹുല്‍ മാങ്കൂട്ടത്തിനെതിരായ നപടിയില്‍ എ ഗ്രൂപ്പിന് അതൃപ്തി

രാഹുല്‍ മാങ്കൂട്ടത്തിന് കോണ്‍ഗ്രസില്‍ നിന്ന് പിന്തുണയേറി വരികയാണ്. കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ എംഎം ഹസ്സന്‍ പിന്തുണച്ച് രംഗത്തെത്തി

author-image
Biju
New Update
RAHUL

തിരുവനന്തപുരം: യുവതികളുടെ ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാര്‍ട്ടിയെടുത്ത നടപടിയില്‍ എ ഗ്രൂപ്പിന് അതൃപ്തി. രാഹുലിനോട് വിശദീകരണം പോലും ചോദിച്ചില്ലെന്നാണ് വിമര്‍ശനം ഉയരുന്നത്. രാഹുലിനെതിരെ പെട്ടെന്നുണ്ടായ കടുത്ത നടപടി കുറ്റം ശരിവെക്കുന്നത് പോലെ ആയെന്നുമാണ് എ ഗ്രൂപ്പിന്റെ വിമര്‍ശനം. 

എന്നാല്‍ രാഹുലിനെതിരെ എടുത്ത കടുത്ത നടപടിയാണ് പാര്‍ട്ടിയെ പിടിച്ചു നിര്‍ത്തിയതെന്നാണ് സതീശന്‍ അനുകൂലികളുടെ വാദം. സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയത് പോലും നടപടിയാണെന്നുള്ള വാദമാണ് ഉയര്‍ത്തുന്നത്. ആരോപണം ഉയര്‍ന്ന ഉടന്‍ തന്നെ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നും രാജി വെച്ചിരുന്നു.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍, എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട്ട് പ്രതിഷേധങ്ങള്‍ തുടരുകയാണ്. രാഹുലിന് സംരക്ഷണമൊരുക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആവര്‍ത്തിക്കുന്നതിനിടെയാണ് ഇന്ന് ഡിവൈഎഫ്‌ഐ പ്രതിഷേധം നടത്തുന്നത്. എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ വനിതാ സംഗമം സംഘടിപ്പിക്കും. വൈകീട്ട് സ്റ്റേഡിയം സ്റ്റാന്റ് പരിസരത്താണ് ആത്മാഭിമാന സദസ് എന്ന പേരില്‍ പരിപാടി നടത്തുന്നത്. രാഹുല്‍ മണ്ഡലത്തില്‍ എത്തിയാല്‍ തടയുമെന്ന് ഡിവൈഎഫ്‌ഐയും ബിജെപിയും നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിന് കോണ്‍ഗ്രസില്‍ നിന്ന് പിന്തുണയേറി വരികയാണ്. കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ എംഎം ഹസ്സന്‍ പിന്തുണച്ച് രംഗത്തെത്തി. ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അനുകൂലിച്ചും പൊലീസിനെ പരിഹസിച്ചുമാണ് എംഎം ഹസ്സന്റെ പ്രതികരണം. അമ്മി കൊത്താന്‍ ഉണ്ടോ എന്ന് ചോദിക്കും പോലെ പരാതിക്കാര്‍ ഉണ്ടോ എന്ന് ചോദിക്കുകയാണ് പൊലീസെന്ന് അദ്ദേഹം പരിഹസിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എംഎല്‍എ സ്ഥാനത്ത് നിന്നുള്ള രാജി മുഖ്യമന്ത്രി ആവശ്യപ്പെടുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം പാര്‍ട്ടിയിലെ സ്ത്രീ പീഡകരെ സംരക്ഷിക്കുന്നയാളാണ് മുഖ്യമന്ത്രിയെന്നും ഹസന്‍ കുറ്റപ്പെടുത്തി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം രാഷ്ട്രീയമായി ഉപയോഗിച്ചാല്‍ നേരിടും. നിയമസഭയില്‍ വരണോയെന്നത് എംഎല്‍എയുടെ തീരുമാനമാണ്. നിയമസഭയില്‍ വരുന്നത് അവകാശമാണ്. ഷാഫി പറമ്പിലിനെ തടഞ്ഞാല്‍ കയ്യും കെട്ടി നോക്കിനില്‍ക്കില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇതുവരെ ആരും പരാതി ഉന്നയിച്ചിട്ടില്ല. എന്നാല്‍ എം മുകേഷ് എംഎല്‍എയ്‌ക്കെതിരായ കേസ് അങ്ങിനെയല്ലെന്നും ഹസ്സന്‍ പറഞ്ഞു.

rahul mamkoottathil