രാഹുലിന് ഇന്ന് നിര്‍ണായകം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് വിശദമായ വാദം കേട്ടശേഷം വിധിക്കായി മാറ്റിയത്. അടച്ചിട്ട മുറിയിലായിരുന്നു വാദം. പരാതിക്കാരിയുടെ മൊഴിയും തെളിവുകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു

author-image
Biju
New Update
rahul 2

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് വിശദമായ വാദം കേട്ടശേഷം വിധിക്കായി മാറ്റിയത്. അടച്ചിട്ട മുറിയിലായിരുന്നു വാദം. പരാതിക്കാരിയുടെ മൊഴിയും തെളിവുകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. ഇന്ന് വിധി പറയുന്നതുവരെ മറ്റ് നടപടികളിലേക്ക് പൊലിസ് കടക്കരുതെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. വിവാഹ അഭ്യര്‍ത്ഥന നടത്തി രാഹുല്‍ പെണ്‍കുട്ടിയെ കൂട്ടികൊണ്ടുപോയി ഔട്ട് ഹൗസില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിക്കാരിയെ സൈബര്‍ ഇടങ്ങളില്‍ അധിക്ഷേപിച്ച കേസില്‍ പ്രതികളായ കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍, മഹിള കോണ്‍ഗ്രസ് നേതാവ് രജിത പുളിയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയും ഇന്ന് പരിഗണിക്കും. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതേസമയം സമാനമായ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ ഈശ്വറിനെ കസ്റ്റഡില്‍ വാങ്ങാനായി പൊലീസ് ഇന്ന് വീണ്ടും അപേക്ഷ നല്‍കും.

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കൂടുതല്‍ വെട്ടിലാക്കുന്നതാണ് പരാതിക്കാരിയുടെ മൊഴി. കാലുപിടിച്ച് തടയാന്‍ ശ്രമിച്ചിട്ടും രാഹുല്‍ ക്രൂരമായി ലൈംഗിക അതിക്രമം നടത്തിയെന്നാണ് രണ്ടാം കേസിലെ പരാതിക്കാരിയുടെ മൊഴി. രാഹുലിനെതിരെ ഗുരുതരമായ മൊഴിയാണ് ബെംഗളൂരുവില്‍ താമസിക്കുന്ന 23 കാരി പൊലീസിന് നല്‍കിയത്. 

പരിചയമുണ്ടായിരുന്ന രാഹുല്‍ ആദ്യം പ്രണയാഭ്യര്‍തഥന നടത്തി. പിന്നീട് വിവാഹ അഭ്യര്‍ത്ഥനയും നടത്തി. വീട്ടുകാരുമായി വിവാഹം ചര്‍ച്ച ചെയ്തു. വിവാഹം നിശ്ചയിക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് രാഹുല്‍ ഔട്ട് ഹൗസിലേക്ക് കൂട്ടികൊണ്ടുപോയി. രാഹുലിന്റെ സുഹൃത്ത് ഫെന്നിയാണ് കാര്‍ ഓടിച്ചിരുന്നത്. ഔട്ട് ഹൗസിലെത്തിയപ്പോള്‍ രാഹുല്‍ എനിക്ക് നിന്നെ ബലാത്സംഗം ചെയ്യണമെന്ന് പറഞ്ഞു. ഉപദ്രവം തുടങ്ങിയപ്പോള്‍ കാലു പിടിച്ച് വെറുതെ വിടണമെന്നാവശ്യപ്പെട്ടു. എന്നാല്‍, ക്രൂരമായ ലൈംഗികാതിക്രമം നേരിട്ടു.

മാനസികമായും ശാരീരികമായും തളര്‍ന്നു. ശരീരത്തില്‍ മുറിവുകളുണ്ടായി. രാഹുലിനെ പേടിച്ച് പരാതിപ്പെട്ടില്ല. പക്ഷേ വീണ്ടും രാഹുല്‍ കാണണമെന്നാവശ്യപ്പെട്ട് വിളിക്കുകയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്തു. 

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ശബ്ദരേഖയും ചാറ്റുകളും പൊലീസിന് കൈമാറി. യുവതി കെപിസിസി പ്രസിഡന്റിന് നല്‍കിയ പരാതിയാണ് ഡിജിപിക്ക് കൈമാറിയത്. മൊഴി രേഖപ്പെടുത്തുന്നതിന് മുമ്പേ കേസെടുത്ത് പൊലീസ് എസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. കര്‍ണാടകയില്‍ ഒളിവിലുള്ള രാഹുലിനെ കണ്ടെത്താന്‍ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുകയാണ്. ആദ്യ പരാതിയില്‍ ജാമ്യാപേക്ഷയില്‍ 15ന് വിധി പറയുന്നത് വരെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിട്ടുണ്ട്.