രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അയോഗ്യതയില്‍ നിയമസഭാ പ്രിവിലേജ് കമ്മിറ്റിയുടെ തീരുമാനം ഇന്ന്

നിരന്തരം പീഡന കേസില്‍ പ്രതിയായ എംഎല്‍എയെ അയോഗ്യനാക്കാനുള്ള വ്യവസ്ഥ നിയമസഭയുടെ പെരുമാറ്റ ചട്ടം സംബന്ധിച്ച നടപടിക്രമങ്ങളില്‍ പറയുന്നുണ്ട്. രാഹുലിനെതിരായ പരാതി സ്പീക്കര്‍ പരിഗണിച്ച് പ്രിവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റി പരിശോധിച്ച് സഭയ്ക്ക് അയോഗ്യനാക്കാം

author-image
Biju
New Update
rahul

തിരുവനന്തപുരം: ഒന്നിലേറെ ബലാത്സംഗക്കേസുകളില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അയോഗ്യതയില്‍ നിര്‍ണായക തീരുമാനം ഇന്ന്. രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കനക്കണമെന്ന പരാതി ഇന്ന് ചേരുന്ന പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റി പരിഗണിക്കും. 

ഡി കെ മുരളി നല്‍കിയ പരാതിയാണ് പ്രിവിലേജ് കമ്മിറ്റി പരിഗണിക്കുന്നത്. ഡി കെ മുരളിയുടെയും രാഹുലിന്റെയും വാദങ്ങള്‍ കേട്ട ശേഷമായിരിക്കും കമ്മിറ്റി തീരുമാനത്തില്‍ എത്തുക. നിരന്തരം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ രാഹുലിനെ അയോഗ്യനാക്കണമെന്നാണ് ഡി കെ മുരളിയുടെ ആവശ്യം. രാഹുലിന്റെ ഭാഗം കൂടികേട്ടാകും കമ്മിറ്റിതീരുമാനമെടുക്കുക. നടപടി ക്രമങ്ങള്‍ സങ്കീര്‍ണ്ണമായതിനാല്‍ ഈ സഭ സമ്മേളനം തീരും മുമ്പ് തീരുമാനം എടുക്കാന്‍ സാധ്യത കുറവാണ്.

നിരന്തരം പീഡന കേസില്‍ പ്രതിയായ എംഎല്‍എയെ അയോഗ്യനാക്കാനുള്ള വ്യവസ്ഥ നിയമസഭയുടെ പെരുമാറ്റ ചട്ടം സംബന്ധിച്ച നടപടിക്രമങ്ങളില്‍ പറയുന്നുണ്ട്. രാഹുലിനെതിരായ പരാതി സ്പീക്കര്‍ പരിഗണിച്ച് പ്രിവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റി പരിശോധിച്ച് സഭയ്ക്ക് അയോഗ്യനാക്കാം. ഈ സര്‍ക്കാറിന്റെ അവസാന സഭ സമ്മേളനത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ തീര്‍ക്കുകയാണ് വെല്ലുവിളി. 

രാഹുലുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന് പറയുമ്പോഴും അയോഗ്യതാ നീക്കത്തില്‍ കോണ്‍ഗ്രസിന് സംശയങ്ങളുണ്ട്. സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് നീക്കമുണ്ടായാല്‍ രാഷ്ട്രീയ തീരുമാനമെടുക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. അതേസമയം സമാന കേസുകളില്‍ നേരത്തെ അറസ്റ്റിലായ മറ്റ് എംഎല്‍എമാരുടെ കാര്യം അടക്കം ചില കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്. എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് സിപിഎം ആവശ്യപ്പെടുമ്പോഴും പാര്‍ട്ടി അയോഗ്യതയില്‍ നയപരമായ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് വിവരം.