രാഹുലിനെതിരെ നിര്‍ണായകമായത് പരാതിക്കാരിയുമായുള്ള ചാറ്റ്

പന്ത്രണ്ടാം നിലയിലെ ഫ്‌ലാറ്റ് വാങ്ങാനുള്ള പ്രൊപ്പോസല്‍ പങ്ക് വച്ചാണ് സംസാരം. ഫ്‌ലാറ്റ് വാങ്ങാന്‍ 1.14 കോടി ചെലവഴിക്കണം എന്ന് രാഹുല്‍ പറഞ്ഞെന്ന് പരാതിക്കാരി മൊഴി നല്‍കി.

author-image
Biju
New Update
rahul

തിരുവനന്തപുരം: മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ അറസ്റ്റിലായ വിഷയത്തില്‍ പരാതിക്കാരിയും രാഹുലും തമ്മിലുള്ള ചാറ്റ് പൊലീസിന് ലഭിച്ചു. പാലക്കാട് ഫ്‌ലാറ്റ് വാങ്ങുന്നതിനായി ബന്ധപ്പെട്ട ചാറ്റാണ് പുറത്തുവന്നിട്ടുള്ളത്. 

3 ബിഎച്ച്‌കെ ഫ്‌ലാറ്റ് വാങ്ങണമെന്ന് രാഹുല്‍ പറയുമ്പോള്‍ 2 ബിഎച്ച്‌കെ പോരേയെന്ന് രാഹുല്‍ ചോദിക്കുന്നത് ചാറ്റില്‍ കാണാം. പന്ത്രണ്ടാം നിലയിലെ ഫ്‌ലാറ്റ് വാങ്ങാനുള്ള പ്രൊപ്പോസല്‍ പങ്ക് വച്ചാണ് സംസാരം. ഫ്‌ലാറ്റ് വാങ്ങാന്‍ 1.14 കോടി ചെലവഴിക്കണം എന്ന് രാഹുല്‍ പറഞ്ഞെന്ന് പരാതിക്കാരി മൊഴി നല്‍കി.

അതേ സമയം, രാഹുല്‍ കേസില്‍ പരാമര്‍ശിക്കുന്ന തിരുവല്ലയിലെ ഹോട്ടലിലെത്തി തിരുവനന്തപുരത്ത് നിന്നുള്ള പ്രത്യേക അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു. ഹോട്ടല്‍ റിസപ്ഷനില്‍ ജീവനക്കാരടക്കമുള്ളവരുടെ മൊഴിയെടുത്തു. 

രജിസ്റ്ററുകളും പൊലീസ് പരിശോധിച്ചു. ഇന്ന് വൈകീട്ടോടെ ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയെ ജയിലിലടച്ചിരുന്നു. മാവേലിക്കര സബ് ജയിലില്‍ 26/2026 നമ്പര്‍ തടവുപുള്ളിയായാണ് രാഹുലിനെ ജയിലിലടച്ചത്. അതീവ ഗുരുതരസ്വഭാവത്തിലുള്ള മൂന്നാം ബലാത്സംഗ കേസിലാണ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായതെങ്കിലും രാഹുലിന് കുലുക്കമില്ല. 

ജയിലേക്ക് കൊണ്ടുപോകുന്നതിന് മുന്നേ രാഹുല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെല്ലുവിളി പോലും നടത്തി. കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള തെളിവുകള്‍ തന്റെ പക്കലുമുണ്ടെന്നാണ് രാഹുല്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. വൈകാതെ തന്നെ പുറത്തിറങ്ങുമെന്നും സ്വതന്ത്രനായി നിന്നാലും ജയിക്കുമെന്നും ജയിലിലാകും മുന്നേ രാഹുല്‍ വെല്ലുവിളി നടത്തി. 

ഇന്നലെ അര്‍ധ രാത്രി പാലക്കാട് ഹോട്ടലില്‍ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ ആര്‍ ക്യാമ്പിലെത്തിച്ച ശേഷമാണ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. എ ആര്‍ ക്യാമ്പില്‍ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് മജിസ്‌ട്രേറ്റിന്റെ വീട്ടിലെത്തിച്ചത്. രാഹുല്‍ നല്‍കിയ ജാമ്യ ഹര്‍ജി തള്ളിയായിരുന്നു റിമാന്‍ഡ്. നാളെ വീണ്ടും ജാമ്യഹര്‍ജി നല്‍കാനാണ് നീക്കം.