പരാതിക്കാരിക്കെതിരെ 3 തെളിവുകള്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

രാഹുലിനെ കണ്ടെത്താന്‍ ഓരോ ജില്ലകളിലും പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. കേസില്‍ രാഹുല്‍ നല്‍കിയ ജാമ്യാപേക്ഷ ബുധാനാഴ്ചയാണ് കോടതി പരിഗണിക്കുക. ജാമ്യാപേക്ഷ പരിഗണനയിലിരിക്കുമ്പോള്‍ അറസ്റ്റിന് തടസ്സമില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം

author-image
Biju
New Update
rahul

തിരുവനന്തപുരം: ബലാത്സംഗ പരാതിയില്‍ പരാതിക്കാരിക്കെതിരെ കൂടുതല്‍ തെളിവുകളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. മൂന്നു തെളിവുകള്‍ കൂടിയാണ് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഫോട്ടോകള്‍, വാട്‌സ്ആപ്പ് ചാറ്റുകളുടെ ഹാഷ് വാല്യൂ സര്‍ട്ടിഫിക്കറ്റ്, ഫോണ്‍ സംഭാഷണങ്ങളുടെ റെക്കോര്‍ഡ് എന്നിവയാണ് സമര്‍പ്പിച്ചത്. 

പെന്‍ഡ്രൈവില്‍ ഹാജരാക്കിയ ഡിജിറ്റല്‍ തെളിവുകളുടെ ഹാഷ് വാല്യൂ സര്‍ട്ടിഫിക്കറ്റ് ആണ് ഹാജരാക്കിയത്. തെളിവുകള്‍ ആധികാരികമാണെന്ന് കോടതിയെ ബോധ്യപ്പെടുത്താനാണ് ഈ സര്‍ട്ടിഫിക്കറ്റ്. അതേസമയം, രാഹുലിനെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം. കഴിഞ്ഞ ദിവസമാണ് യുവതി രാഹുലിനെതിരെ ബലാത്സംഗ പരാതി നല്‍കിയത്. 

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് വിട്ടത് അതിവിദഗ്ധമായാണെന്ന് പൊലീസ് കണ്ടെത്തി. ഫ്‌ലാറ്റില്‍ നിന്ന് ഇറങ്ങിയത് മുതല്‍ സിസിടിവി ഇല്ലാത്ത റോഡുകള്‍ ഒഴിവാക്കിയായിരുന്നു യാത്ര. പൊലീസിനെ ആശയക്കുഴപ്പത്തിലാക്കാന്‍ കാര്‍ മാത്രമായി പല വഴിയ്ക്ക് സഞ്ചരിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച് നടത്തിയ സിസിടിവി പരിശോധനയില്‍ രാഹുലിന്റെ റൂട്ട് അവ്യക്തമാണ്. ഇന്നും സിസിടിവി കേന്ദ്രീകരിച്ച് പരിശോധന തുടരുകയാണ്. 

അതേസമയം, രാഹുലിനെ കണ്ടെത്താന്‍ ഓരോ ജില്ലകളിലും പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. കേസില്‍ രാഹുല്‍ നല്‍കിയ ജാമ്യാപേക്ഷ ബുധാനാഴ്ചയാണ് കോടതി പരിഗണിക്കുക. ജാമ്യാപേക്ഷ പരിഗണനയിലിരിക്കുമ്പോള്‍ അറസ്റ്റിന് തടസ്സമില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. 

ഈ സാഹചര്യത്തിലാണ് രാഹുലിനെ പിടികൂടാനുള്ള പൊലീസിന്റെ ഊര്‍ജ്ജിത നീക്കം. കേസ് അന്വേഷണത്തിനായി തിരുവനന്തപുരം സിറ്റി പൊലീസിന്റെ കീഴില്‍ പ്രത്യേക സംഘമുണ്ട്. ഇതിന് പുറമേ ഓരോ ജില്ലകളിലും രാഹുലിനെ കണ്ടെത്താനായി ഓരോ സംഘങ്ങളെയും ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ നിയോഗിച്ചിട്ടുണ്ട്. 

ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഓരോ ജില്ലയിലെയും പരിശോധന. രാഹുലിനൊപ്പം കേസിലെ മറ്റൊരു പ്രതിയായ ജോബി ജോസഫിനായും തെരച്ചില്‍ പുരോഗമിക്കുകയാണ്.