കാഞ്ഞങ്ങാട്: സംസ്ഥാനത്ത് മെയ് 8 മുതൽ എല്ലാ ജില്ലകളിലും മഴ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് വേനൽമഴയിൽ 65 % കുറവാണ് . സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ മഴ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. 7ന് കാസർകോട് ഒഴികെയുള്ള ജില്ലകളിൽ മഴ സാധ്യതയും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുണ്ട്.
വടക്കൻ കേരളത്തിലുൾപ്പെടെ ഇടിമിന്നലോടു കൂടിയ മഴ പെയ്യുമെന്നാണ് പ്രവചനം. ഈ വാരം അവസാനത്തോടെ മലയോര മേഖലയിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. എന്നാൽ തുടർച്ചയായ മഴയ്ക്കു സാധ്യതയില്ലെന്നും മുന്നറിയിപ്പുണ്ട്.
സംസ്ഥാനത്ത് മാർച്ച് മുതൽ ഇന്നലെ വരെ ശരാശരി 169.1 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 59.2 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. മലബാർ മേഖലയിലാണ് ഏറ്റവും മഴക്കുറവ്. മലപ്പുറം ജില്ലയിൽ 2% മാത്രമാണ് വേനൽമഴ ലഭിച്ചത്. കാസർകോട് 5 %, കോഴിക്കോട് 6 % എന്നിങ്ങനെയാണു വേനൽ മഴ ലഭിച്ചത്. ചൂടേറിയതും അസ്വസ്ഥത ഉണ്ടാക്കുന്നതുമായ അന്തരീക്ഷസ്ഥിതി അടുത്ത 2 ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.