മഴയിൽ മുങ്ങിയ കുന്നപ്പുഴ റോഡ്
തിരുവനന്തപുരം: മഴ ദുരിതം വിട്ടുമാറാതെ തലസ്ഥാനം. ഞായറാഴ്ച രാത്രിയും പകലും തുടർന്ന മഴ നഗരത്തെ പല പ്രദേശങ്ങളെയും വെള്ളക്കെട്ടിലാഴ്ത്തി. മഴ കനത്തതോടെ അട്ടക്കുളങ്ങര ജംക്‌ഷനിലെ വ്യാപാര സ്ഥാപനങ്ങളിൽ വെളളം കയറി. കൊങ്കുളം–പുന്നയ്ക്കാമുകൾ റോഡിൽ ഒരടിയോളം ഉയരത്തിൽ വെള്ളക്കെട്ട് ഉണ്ടായി.
ചാക്കയിലെ താഴ്ന്ന പ്രദേശങ്ങളിലും രാത്രിയിലെ മഴയിൽ വെള്ളം കയറി. ചാക്കയിൽ ഇന്നലെ പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയ 82കാരന്റെ വീട്ടിലും ഒരടിയോളം ഉയരത്തിൽ വെള്ളം കയറിയിട്ടുണ്ട്. പല സ്ഥലങ്ങളിലേയും ഓടയിൽനിന്ന് കക്കൂസ് മാലിന്യമടക്കം റോഡിലേക്കും വീടുകളിലേക്കും ഒഴുകിയെത്തിയത് ദുരിതമായി. അടുത്ത അഞ്ച് ദിവസം ഇടി, മിന്നല്‍, കാറ്റ് എന്നിവയോടുകൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മഴയെത്തുടർന്ന് തലസ്ഥാനത്ത് ഇന്ന് ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നഗരത്തിലെ സ്മാർട്ട് റോഡ് നിർമാണം നടക്കുന്ന സ്ഥലങ്ങളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ചാല കമ്പോളത്തിലെ കടകളിൽ വെള്ളംകയറി. ഉള്ളൂർ, മുക്കോലയ്ക്കൽ, കുളത്തൂർ, കുമാരപുരം ഉൾപ്പെടെ ഇടങ്ങളിൽ വീടുകളിൽ വെള്ളംകയറി. രാത്രി ഏതാനും മണിക്കൂർ പെയ്ത കനത്ത മഴ അർദ്ധരാത്രി ശമിച്ചെങ്കിലും രാവിലെ വലിയ രീതിയിലുള്ള വെള്ളക്കെട്ടാണ് നഗരത്തിൽ കാണാൻ കഴിഞ്ഞത്. മാസങ്ങളായി സ്മാർട് റോഡ് നിർമാണം തുടരുന്ന അട്ടക്കുളങ്ങര-കിള്ളിപ്പാലം റോഡ് തോടുപോലെ നിറഞ്ഞൊഴുകി. പണിപൂർത്തിയാകാത്ത ഓടകൾ നീരൊഴുക്കിന് തടസമായി. കടകളിലേക്ക് വെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി.ശ്രീവരാഹം മുക്കോലയ്ക്കൽ റോഡിൽ 3 അടിയോളം വെള്ളം പൊങ്ങി.വീടുകളും വെള്ളത്തിലായി. കുമാരപുരത്തും കുളത്തൂരിലും വീടുകളിൽ വെള്ളംകയറി. മഴയിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ റോഡിൻറെ ദുരവസ്ഥയിൽ മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തിട്ടുണ്ട്.