ന്യൂഡൽഹി: ഇന്ത്യയിൽ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ സാധാരണയിൽ കവിഞ്ഞ മഴ രേഖപ്പെടുത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. ഓഗസ്റ്റ് അവസാനത്തോടെ ലാ നിന അനുകൂല സാഹചര്യങ്ങൾ വികസിക്കാൻ നല്ല സാധ്യതയുണ്ട്. ഇത് മഴയെ സ്വാധീനിക്കുമെന്നും കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.
മൺസൂൺ ഇന്ത്യയുടെ കൃഷിക്ക് നിർണായകമാണ്. രാജ്യത്തെ മൊത്തം കൃഷിയിടത്തിന്റെ 52 ശതമാനവും മൺസൂണിനെയാണ് ആശ്രയിക്കുന്നത്. രാജ്യത്തുടനീളമുള്ള കുടിവെള്ളത്തിനും വൈദ്യുതി ഉൽപ്പാദനത്തിനും ജലസംഭരണികൾ നിറയ്ക്കാൻ മൺസൂൺ നിർണായകമാണ്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇന്ത്യയിൽ പെയ്യുന്ന മഴയുടെ ദീർഘകാല ശരാശരിയായ 422.8 മില്ലിമീറ്ററിന്റെ 106 ശതമാനമായിരിക്കുമെന്നും ഐഎംഡി കണക്കുകൂട്ടുന്നു. ജൂൺ 1 മുതൽ ശരാശരി 445.8 മില്ലീമീറ്റർ മഴയാണ് ലഭിക്കേണ്ടത്. എന്നാൽ ഇത്തവണ 453.8 മില്ലീമീറ്ററാണ് ഇതുവരെ ലഭിച്ച മഴ. രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ശരാശരി മുതൽ ശരാശരിയിലും കൂടുതലുള്ള മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ പടിഞ്ഞാറൻ ഹിമാലയൻ മേഖലയുടെ ചില ഭാഗങ്ങളിൽ മഴയുടെ കുറവുണ്ടാകുമെന്നും ഐഎംഡി മേധാവി പ്രതീക്ഷിക്കുന്നു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സാധാരണയിലും ഉയർന്ന താപനില പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ജൂലൈയിൽ ഇന്ത്യയിൽ ശരാശരിയേക്കാൾ ഒമ്പത് ശതമാനം കൂടുതൽ മഴ രേഖപ്പെടുത്തി. ഇന്ത്യയുടെ മധ്യഭാഗങ്ങളിൽ 33 ശതമാനം അധിക മഴ ലഭിച്ചു. കൃഷിക്ക് മൺസൂൺ മഴയെ വൻതോതിൽ ആശ്രയിക്കുന്ന മധ്യ ഇന്ത്യയിൽ തുടർച്ചയായ മൂന്നാം മൺസൂൺ സീസണിലും നല്ല മഴ ലഭിക്കുന്നുണ്ടെന്നും ഇത് കാർഷിക മേഖലയ്ക്ക് ഗുണം ചെയ്യുമെന്നും മൊഹപത്ര പറഞ്ഞു. ഹരിയാന, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ മഴക്കുറവ് 35 മുതൽ 45 ശതമാനം വരെയാണ്.