രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്‌കാരം വെള്ളിയാഴ്ച

ജില്ലാ കളക്ടര്‍ എന്‍.എസ്.കെ.ഉമേഷിനു പുറമേ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളായി മന്ത്രിമാരായ പി.പ്രസാദും ജെ.ചിഞ്ചുറാണിയും രാമചന്ദ്രന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയിരുന്നു.

author-image
Biju
New Update
dhhgf

കൊച്ചി: കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിച്ചു. എഐ 503 എയര്‍ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം ഡല്‍ഹിയില്‍നിന്ന് രാത്രി 7.30ഓടെ കൊച്ചിയിലെത്തിച്ചത്. പൊതുദര്‍ശനത്തിനു വച്ച ശേഷം മൃതദേഹം ഇടപ്പള്ളിയിലെ വീട്ടിലേക്കു കൊണ്ടുപോയി. പിന്നീട് സ്വകാര്യ ആശുപത്രിമോര്‍ച്ചറിയിലേക്ക് മാറ്റി. 

ജില്ലാ കളക്ടര്‍ എന്‍.എസ്.കെ.ഉമേഷിനു പുറമേ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളായി മന്ത്രിമാരായ പി.പ്രസാദും ജെ.ചിഞ്ചുറാണിയും രാമചന്ദ്രന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയിരുന്നു. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയിട്ടുണ്ട്.

രാമചന്ദ്രന്റെ കുടുംബവും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. വിദേശത്തുള്ള സഹോദരന്‍ നാട്ടിലെത്തിയതിനു ശേഷം  വെള്ളിയാഴ്ചയായിരിക്കും രാമചന്ദ്രന്റെ മൃതദേഹം സംസ്‌കാരിക്കുക. വെള്ളിയാഴ്ച രാവിലെ 7 മണി മുതല്‍ 9 മണിവരെ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനം. സംസ്‌കാരം 11.30ന് ഇടപ്പള്ളി ശ്മശാനത്തില്‍ നടക്കും.

കുടുംബത്തോടൊപ്പം ചൊവാഴ്ച രാവിലെയാണ് രാമചന്ദ്രന്‍ പഹല്‍ഗാമിലെത്തിയത്. മകളുടെ മുന്നില്‍ വച്ചാണ് രാമചന്ദ്രന് വെടിയേറ്റത്. രാമചന്ദ്രനൊപ്പം ഭാര്യ ഷീല രാമചന്ദ്രന്‍, മകള്‍ ആരതി, മകളുടെ ഇരട്ടകുട്ടികള്‍ (5) എന്നിവരാണ് ഉണ്ടായിരുന്നത്. ഇടപ്പള്ളി മങ്ങാട്ട് നീരാഞ്ജനത്തിലെ നാരായണ മേനോന്റെ മകനാണ് രാമചന്ദ്രന്‍. കൊച്ചിയില്‍ നിന്ന് ഹൈദരാബാദ് വഴിയാണ് രാമചന്ദ്രനും കുടുംബവും അവധിക്കാലം ആഘോഷിക്കാന്‍ കശ്മീരിലെത്തിയത്.

kashmir attack today