ഒരു ദിവസത്തെ പരിപാടിക്ക് 8 കോടി രൂപയോ?; ലോജിക്ക് പിടികിട്ടുന്നില്ലെന്ന് ചെന്നിത്തല

അയ്യപ്പസംഗമത്തിന്റെ ചെലവ് സ്‌പോണ്‍സര്‍മാര്‍ നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. ഇതുവരെ സ്പോണ്‍സര്‍മാരില്‍ നിന്ന് എത്ര തുക കിട്ടിയെന്നും ഏതൊക്കെ സ്പോണ്‍സര്‍മാരാണ് പണം നല്‍കിയതെന്നും സര്‍ക്കാര്‍ വ്യക്തമാക്കണം.

author-image
Biju
New Update
jslsjksakln

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തില്‍ ഒരു ദിവസത്തെ പരിപാടിക്ക് എട്ടുകോടി രൂപ ചെലവായതിന്റെ ലോജിക് പിടികിട്ടുന്നില്ലെന്നും ചെലവായ തുകയുടെ വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവിടണമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കമ്മീഷന്‍ കൂടി ചേര്‍ത്ത തുകയാണ് എട്ടുകോടിയെന്നും അദ്ദേഹം ആരോപിച്ചു.

ഏതൊക്കെ ഇനത്തിലാണ് പണം ചെലവാക്കിയതെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അയ്യപ്പസംഗമത്തിന്റെ ചെലവ് സ്‌പോണ്‍സര്‍മാര്‍ നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. ഇതുവരെ സ്പോണ്‍സര്‍മാരില്‍ നിന്ന് എത്ര തുക കിട്ടിയെന്നും ഏതൊക്കെ സ്പോണ്‍സര്‍മാരാണ് പണം നല്‍കിയതെന്നും സര്‍ക്കാര്‍ വ്യക്തമാക്കണം. 

പൊളിഞ്ഞുപോയ പരിപാടിക്ക് എട്ടു കോടി നല്‍കിയ സ്പോണ്‍സര്‍മാര്‍ ആരാണെന്നും ചെന്നിത്തല ചോദിച്ചു. ഇത്ര ഭീമമായ തുക ഒറ്റദിവസം കൊണ്ട് ചെലവഴിക്കാന്‍ ഇത് വെള്ളരിക്കാ പട്ടണമാണോയെന്നും അദ്ദേഹം ചോദിച്ചു.

ഇതുവരെ നാലു കോടിയോളം രൂപ ബില്‍ ഇനത്തില്‍ മാറിയിട്ടുണ്ട്. ഇതെല്ലാം ദേവസ്വം ബോര്‍ഡിന്റെ വര്‍ക്കിങ് ഫണ്ടില്‍ നിന്നാണ് പോയിരിക്കുന്നത്. വിശ്വാസികളുടെ കാണിക്കയാണ് ദേവസ്വം ബോര്‍ഡിന്റെ വരുമാനം. 

വിദേശത്തു നിന്നും വന്‍തോതില്‍ പ്രതിനിധികള്‍ എത്തുമെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശവാദമെന്നും എന്നാല്‍ കാര്യമായി ആരും എത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു. നാലായിരം അതിഥികള്‍ക്കുണ്ടാക്കിയ ഭക്ഷണം പോലും വെട്ടി മൂടേണ്ടി വന്നു. എല്ലാ ഫണ്ടിലും കയ്യിട്ടു വാരാന്‍ കേരളത്തിലെ വിശ്വാസി സമൂഹം അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Sabarimala ramesh chennithala