റാന്നി അമ്പാടി കൊലക്കേസ്; നാല് പ്രതികള്‍ അറസ്റ്റില്‍

റാന്നി ചേത്തയ്ക്കല്‍ സ്വദേശികളായ അരവിന്ദ്, അജോ, ശ്രീക്കുട്ടന്‍, അക്‌സം ഖലീല്‍ എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി അരവിന്ദ് ഗുണ്ടാപട്ടികയിലുള്ള ആളാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

author-image
Prana
New Update
crpf jawan arrest

പത്തനംതിട്ട റാന്നി മന്ദമരുതിയില്‍ യുവാവിനെ കാറിടിച്ചു കൊന്ന കേസില്‍ നാല് പ്രതികള്‍ അറസ്റ്റില്‍. ബിവറേജസ് ഷോപ്പിനു മുന്നിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. 
റാന്നി ചേത്തയ്ക്കല്‍ സ്വദേശികളായ അരവിന്ദ്, അജോ, ശ്രീക്കുട്ടന്‍, അക്‌സം ഖലീല്‍ എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി അരവിന്ദ് ഗുണ്ടാപട്ടികയിലുള്ള ആളാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഇന്നലെ രാത്രിയാണ് മന്ദമരുതിയില്‍ ഗ്യാങ് വാര്‍ കണക്കെ നടുറോഡില്‍ അരും കൊല നടന്നത്. 24 കാരനായ അമ്പാടി സുരേഷിനെ കാര്‍ ഇടിച്ചാണ് കൊലപ്പെടുത്തിയത്. അപകടമരണമെന്ന് ആദ്യം കരുതിയ സംഭവമാണ് പിന്നീട് കൊലപാതകം എന്ന് തെളിഞ്ഞത്. കൊലപാതക  ശേഷം വെച്ചൂച്ചിറ റൂട്ടില്‍ വാഹനം ഉപേക്ഷിച്ച പ്രധാന പ്രതികള്‍ എറണാകുളത്തേക്ക് മുങ്ങി. കൊലപാതകത്തിന് ഉപയോഗിച്ച കാറും പൊലീസ് കണ്ടെടുത്തു.
ബിവറേജസിന് മുന്നിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ഗുണ്ടാ സംഘം അമ്പാടിയെ കൊലപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് റാന്നി പൊലീസ് പറയുന്നതിങ്ങനെ: കൊല്ലപ്പെട്ട അമ്പാടിയുടെ സഹോദരങ്ങളുമായി റാന്നിയിലെ മദ്യശാലയ്ക്കു മുന്നില്‍ പ്രതികള്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. പിന്നീട് മറ്റൊരു സ്ഥലത്തുവച്ച് കയ്യാങ്കളിയും നടന്നു. തുടര്‍ന്ന് മന്ദമരുതിയില്‍ വച്ച് ഏറ്റുമുട്ടാം എന്ന വെല്ലുവിളിയായി. അമ്പാടിയും സഹോദരങ്ങളുമാണ് ആദ്യം സ്ഥലത്തെത്തി. അമ്പാടി കാറില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ തന്നെ മറ്റൊരു കാറിലെത്തിയ പ്രതികള്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു.

 

Ranni Murder Case car Arrest