കാസർകോട്: കാഞ്ഞങ്ങാട് പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണ്ണ കവർന്ന കേസിലെ പ്രതിയുടെ അറസ്റ്റിൽ. കർണ്ണാടക കുടക് നാപോക് സ്വദേശിയായ സലീമിനെയാണ് (35) അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ആന്ധ്രയിൽ പിടിയിലായ പ്രതിയെ പൊലീസ് വെള്ളിയാഴ്ച രാത്രി കാഞ്ഞങ്ങാട് ഡിവൈഎസ്‌പി ഓഫീസിൽ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മോഷണമായിരുന്നു ലക്ഷ്യമെന്നും കുട്ടി ഉണരുമെന്ന് കരുതിയാണ് എടുത്തുകൊണ്ട് പോയതെന്നും പ്രതി മൊഴി നൽകി. ബഹളംവച്ച കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സ്വർണം മോഷ്ടിച്ചശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
ആന്ധ്രപ്രദേശ് കുർണ്ണൂൽ ജില്ലയിലെ അഡോണി റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. മെയ് 15ന് പുലർച്ചെയാണ് പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണാഭരണം തട്ടിയെടുത്തത്. തുടർന്ന് ഒളിവിൽ പോയ പ്രതി ഫോൺ ഉപയോഗിച്ചിരുന്നില്ല. ഇത് കാരണം പ്രതിയെ കണ്ടെത്താൻ പൊലീസ് പ്രയാസപ്പെട്ടിരുന്നു.
ആന്ധ്രയിൽ നിന്നും പ്രതി മറ്റൊരു ഫോണിൻ നിന്നും ഭാര്യയെ വിളിച്ചതാണ് കേസിൽ വഴിത്തിരിവായത്. ഇതോടെ ലൊക്കേഷൻ മനസിലാക്കിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഡി ഐ ജി തോംസൺ ജോസിന്റെയും ജില്ലാ പൊലീസ് മേധാവി പി ബിജോയിയുടെയും മേൽനോട്ടത്തിൽ മൂന്ന് ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിൽ 32 അംഗ സംഘമാണ് കേസന്വേഷിക്കുന്നത്.