ആലുവ: ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം 24 മണിക്കൂര്‍ കഴിയും മുന്‍പേ അഴുകിയെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. സ്മിജി ജോര്‍ജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. തിങ്കളാഴ്ച ഡിഎംഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കും.
കളമശ്ശേരിയില്‍ ജോലിചെയ്യുന്ന ആലപ്പുഴ എഴുപുന്ന വിനിതാ ഭവനത്തില്‍ സാബു (45) വിന്റെ മൃതദേഹം ഫ്രീസര്‍ ഓണ്‍ ചെയ്യാതിരുന്നതിനാല്‍ അഴുകിയെന്നാണ് ബന്ധുക്കള്‍ പരാതി ഉന്നയിച്ചിരിക്കുന്നത്. മോര്‍ച്ചറിയിലെ സിസിടിവി പരിശോധനയില്‍ ഫ്രീസര്‍ സ്വിച്ച് ഓണ്‍ ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മറ്റാരും മൃതദേഹം സൂക്ഷിച്ച മുറിയിലേക്ക് പ്രവേശിച്ചിട്ടില്ലെന്നും വ്യക്തമായി.
ഫീസര്‍ ഓണായിരുന്നിട്ടും തണുപ്പ് ആവാതിരിക്കാന്‍ മറ്റെന്തെങ്കിലും സാങ്കേതിക തകരാറുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്.
ജില്ലാ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, അന്‍വര്‍ സാദത്ത് എംഎല്‍എ എന്നിവര്‍ എത്തി. നെഞ്ചുവേദനയെ തുടര്‍ന്ന് ആറിനു രാവിലെ 10.30-ഓടെയാണ് സാബുവിനെ ആശുപത്രിയില്‍ എത്തിച്ചത്. മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 11.30-ഓടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. രാത്രി ഏഴുമണിയോടെ പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കാന്‍ എത്തിയപ്പോള്‍ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്തു. ബന്ധുക്കളുടെ സാന്നിധ്യത്തില്‍ തന്നെ രാത്രി ഒന്‍പത് മണിയോടെ തിരികെ ഫ്രീസറിലേക്ക് മാറ്റുകയും ചെയ്തു.
ഏഴിനു രാവിലെ ഒന്‍പത് മണിയോടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതായി പോലീസ് അറിയിച്ചു. ജീവനക്കാരന്‍ ഫ്രീസര്‍ സ്വിച്ച് ഓഫ് ചെയ്തു. 9.20-ന് കളമശ്ശേരിയിലേക്ക് മാറ്റുകയും ചെയ്തു. ഈ സമയത്ത് നേരിയ തോതില്‍ രക്തം പുറത്തേക്ക് വന്നത് കണ്ടെത്തിയതിനാല്‍ അന്വേഷണം ആരംഭിച്ചിരുന്നതായും സൂപ്രണ്ട് പറഞ്ഞു.
തടിയിട്ടപറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സാബു താമസിച്ചിരുന്നത്. ഇവിടെ എസ്‌ഐ അവധിയിലായതിനാല്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കാന്‍ കാലടിയില്‍നിന്നു പോലീസ് വൈകിയെത്തിയതും ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്. മൃതദേഹം അഴുകാനിടയായത് ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച കൊണ്ടാണെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍ പറഞ്ഞു.