/kalakaumudi/media/media_files/2026/02/04/rupees-2026-02-04-13-58-23.jpg)
തിരുവനന്തപുരം: സ്ഥിരനിക്ഷേപങ്ങൾ പുതുക്കുന്നതിന് സർക്കാർ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണത്തിന്റെ പേരിൽ മിക്ക ട്രഷറികളിലും നിക്ഷേപകരും ട്രഷറി ജീവനക്കാരും തമ്മിൽ തർക്കം.
സ്ഥിരനിക്ഷേപത്തിന്റെ കാലാവധി കഴിഞ്ഞ് പുതുക്കിയിലെങ്കിലും അതേ പലിശനിരക്കിൽ തന്നെ പുതുക്കി നൽകുന്നതായിരുന്നു പഴയ രീതി.
പുതുക്കാത്ത കാലയളവിലും ഉയർന്ന പലിശ ലഭിക്കുമായിരുന്നു. ട്രഷറികളിൽ നിക്ഷേപിക്കുന്നതിൽ കൂടുതലും പെൻഷൻകാരായതിനാൽ പ്രായക്കൂടുതൽ കാരണമുള്ള പ്രശ്‌നങ്ങളാൽ കൃത്യസമയത്തെത്തി പുതുക്കാൻ കഴിയുമായിരുന്നില്ല.
ഇവർക്ക് സഹായകരമായിരുന്നു പഴയ രീതി. എന്നാൽ കഴിഞ്ഞ ഡിസംബർ 18 ന് ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവിലൂടെ ഈ ഇളവ് നീക്കി.
കാലാവധി കഴിയുന്ന തീയതി മുതൽ പുതുക്കുന്ന തീയതി വരെ സേവിങ്‌സ് അക്കൗണ്ടിന്റെ പലിശ മാത്രമേ നൽകൂ. കാലാവധി കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ അപേക്ഷിച്ചിച്ചെങ്കിൽ സ്ഥിരനിക്ഷേപം പുതുക്കി നൽകില്ല.
പകരം പുതിയ സ്ഥിരനിക്ഷേപമായി കണക്കാക്കും. കാലാവധി കഴിഞ്ഞ 5 വർഷത്തിനുള്ളിൽ പുതുക്കാത്ത സ്ഥിരനിക്ഷേപങ്ങൾ സർക്കാരിലേക്കു വരവുവയ്ക്കാനും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.
ഇത്തരം വിവരങ്ങൾ കത്തായോ ഇമെയിലായോ എസ്എംഎസ് ആയോ ബാങ്കുകൾ ഇടപാടുകാരെ അറിയിക്കാറുണ്ട്.
ട്രഷറി വകുപ്പാകട്ടെ ഈ വിവരംനിക്ഷേപകരെ അറിയിച്ചിട്ടില്ല. ട്രഷറിയിൽ സ്ഥിരനിക്ഷേപത്തിന് 7.5 ശതമാനവും സേവിങ്‌സ് നിക്ഷേപത്തിന് 4 ശതമാനവുമാണ് ഇപ്പോൾ പലിശനിരക്ക്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
