മൂന്ന് തവണ മാറ്റിവെച്ച മദ്രസ അധ്യാപകൻ റിയാസ് മൗലവി വധക്കേസ് വിധി ശനിയാഴ്ച

2017 മാർച്ച് 20ന് പുലർച്ചെയാണ് കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി (27)യെ കാസർകോട് പഴയ ചൂരി പള്ളിയിലെ താമസസ്ഥലത്ത് കയറി ആർ.എസ്.എസ് സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

author-image
Greeshma Rakesh
New Update
riyas maulavi murder case

riyas maulavi murder case verdict

Listen to this article
0.75x 1x 1.5x
00:00 / 00:00

 

കാസർകോട്:  ചൂരിയിലെ മദ്റസ അധ്യാപകൻ റിയാസ് മൗലവി വധക്കേസിൽ കോടതി ശനിയാവ്ച വിധി പറഞ്ഞേക്കും.മൂന്ന് തവണ മാറ്റിയിരുന്ന കേസിലാണ് ശനിയാഴ്ച  വിധി പറയുന്നത്.ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണനാണ് കേസ് പരിഗണിക്കുന്നത്.2017 മാർച്ച് 20ന് പുലർച്ചെയാണ് കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി (27)യെ കാസർകോട് പഴയ ചൂരി പള്ളിയിലെ താമസസ്ഥലത്ത് കയറി ആർ.എസ്.എസ് സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

ഫെബ്രുവരി 29നായിരുന്നു ആദ്യം വിധി പറയാനിരുന്നത്. പിന്നീട് മാർച്ച് ഏഴ്, മാർച്ച് 20 തീയതികളിലേക്ക് മാറ്റി.ഏറ്റവും ഒടുവിൽ ശനിയാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു. പ്രതികളും ആർ.എസ്.എസ് പ്രവർത്തകരുമായ കേളുഗുഡ്ഡെ അയ്യപ്പനഗർ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ്, നിതിൻ, അഖിലേഷ് എന്നിവരെ കൊലപാതകം നടന്ന് മൂന്നുദിവസത്തിനകം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് പ്രതികൾ ജയിലിൽ തന്നെ കഴിയുകയാണ്.

കേസിൽ മൗലവി കൊല്ലപ്പെട്ട് 90 ദിവസം പിന്നിടുന്നതിന് മുമ്പ് കുറ്റപത്രം സമർപ്പിച്ചിരുന്നു. 2019ൽ കേസിന്റെ വിചാരണ ജില്ല പ്രിൻസിപ്പൽ സെഷൻ കോടതിയിൽ ആരംഭിച്ചു. ജഡ്ജിമാരുടെ സ്ഥലം മാറ്റവും കോവിഡും കാരണം പലതവണ മാറ്റിവെച്ച കേസ് ഇതുവരെ ഏഴ് ജഡ്ജിമാരാണ് പരിഗണിച്ചത്.

ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഡി.എൻ.എ പരിശോധന ഫലമടക്കം 50ലേറെ രേഖകൾ പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. 97 സാക്ഷികളെ കോടതി വിസ്തരിച്ചു. 215 രേഖകളും 45 തൊണ്ടിമുതലുകളുമാണ് കോടതിയിൽ സമർപ്പിച്ചത്.





Verdict Riyas Moulavi Murder Case