ശബരിമല സ്വര്‍ണപ്പാളി വിവാദം; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകളെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

സ്വര്‍ണപ്പാളി വിവാദത്തില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ദേവസ്വം വിജിലന്‍സ് നാളെ ചോദ്യം ചെയ്യും. കിളിമാനൂര്‍ കാരേറ്റ് സ്വദേശിയായ ഉണ്ണികൃഷ്ണന്റെ ഇടപാടുകളില്‍ അടിമുടി ദുരൂഹതയെന്നാണ് ദേവസ്വം വിജിലന്‍സ് കണ്ടെത്തല്‍

author-image
Biju
New Update
dwara

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളിയുടെ സ്‌പോണ്‍സര്‍മാരില്‍ ഒരാളായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകള്‍ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തലസ്ഥാനത്ത് മാത്രം കോടികളുടെ ഇടപാട് ഉണ്ടെന്നാണ് കണ്ടെത്തല്‍. 

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കോടികളുടെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ബ്ലെയ്ഡ് പലിശക്ക് പണം നല്‍കി ഭൂമി പലയിടത്തും സ്വന്തം പേരിലാക്കിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. 

മൂന്ന് വര്‍ഷത്തിനുള്ളില്‍ മാത്രം 30 കോടിയിലധികം ഭൂമികച്ചവടങ്ങള്‍ നടന്നതിന്റെ രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്. മുന്‍ ദേവസ്വം കരാറുകാരനാണ് തലസ്ഥാനത്തെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടനിലക്കാരന്‍. സ്വന്തം പേരിലും ഭാര്യയുടെയും അമ്മയുടെയും പേരിലും ഭൂമി ഇടപാട് നടത്തിയെന്നാണ് പുറത്ത് വരുന്ന വിവരം.

അതേസമയം, സ്വര്‍ണപ്പാളി വിവാദത്തില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ദേവസ്വം വിജിലന്‍സ് നാളെ ചോദ്യം ചെയ്യും. കിളിമാനൂര്‍ കാരേറ്റ് സ്വദേശിയായ ഉണ്ണികൃഷ്ണന്റെ ഇടപാടുകളില്‍ അടിമുടി ദുരൂഹതയെന്നാണ് ദേവസ്വം വിജിലന്‍സ് കണ്ടെത്തല്‍. 

ദ്വാരപാലക ശില്‍പങ്ങളില്‍ സ്വര്‍ണം പൂശിയതിനെ ചൊല്ലിയുള്ള വിവാദത്തിലും പീഠം കാണാതായതിലും ഉത്തരങ്ങള്‍ തേടും. 2019 ജുലായ് 20ന് പാളികള്‍ ഇളക്കിയെങ്കിലും ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍ എന്ന കന്പനിയില്‍ എത്തിച്ചത് 40 ദിവസം കഴിഞ്ഞാണ്. ഒരു മാസം ഇത് എവിടെയായിരുന്നുവെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി വ്യക്തമാക്കേണ്ടി വരും. 

തിരികെ കൊണ്ടുവന്നപ്പോള്‍ 4 കിലോ കുറഞ്ഞത് മഹസറില്‍ രേഖപ്പെടുത്താത്തതിനെ കുറിച്ച് ദേവസ്വം ജീവനക്കാരും മറുപടി പറയേണ്ടിവരും. ശബരിമലയെ മുന്‍നിര്‍ത്തി സ്‌പോണ്‍സറായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി വ്യാപക പണപ്പിരിവ് നടത്തിയെന്നും ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു. ചട്ടങ്ങള്‍ മറികടന്ന് സ്വര്‍ണ പാളികള്‍ ബംഗ്ല്‌ലൂരിലെത്തിച്ചതും പണപ്പിരിവിന് വേണ്ടിയാണോയെന്ന് സംശയിക്കുന്നു.

sabarimala temple