/kalakaumudi/media/media_files/2025/10/06/venki-2025-10-06-12-54-30.jpg)
കൊച്ചി: ശബരിമലയിലെ സ്വര്‍ണ്ണപാളി വിവാദം അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി. എഡിജിപി എച്ച് വെങ്കടേശിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. 5 പേരായിരിക്കും അന്വേഷണ സംഘത്തിലുണ്ടാകുക. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിക്കുന്നു. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നും കോടതി വ്യക്തമാക്കി.
അതേ സമയം. ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടിലെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്വര്‍ണപ്പാളിയില്‍ നിന്ന് സ്വര്‍ണം കവര്‍ന്നുവെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. 2019ല്‍ കൊണ്ടുപോയത് ദ്വാരപാലക ശില്‍പ പാളികളും രണ്ട് പാളികളുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഒന്നരക്കിലോ സ്വര്‍ണമാണ് പൊതിഞ്ഞിരുന്നത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റി കൊണ്ടുവന്നതില്‍ 394 ഗ്രാം സ്വര്‍ണം മാത്രമെന്നും വിജിലന്‍സ് വ്യക്തമാക്കി. വിജയമല്യ പൊതിഞ്ഞത് സ്വര്‍ണം തന്നെയാണ്. 8 സൈഡ് പാളികളിലായി 4 കിലോ സ്വര്‍ണമുണ്ടായിരുന്നു. 2 പാളികള്‍ പോറ്റിക്ക് നല്‍കിയിരുന്നു. ആ പാളികളില്‍ എത്രസ്വര്‍ണമുണ്ടെന്ന് ഇനി തിട്ടപ്പെടുത്തണമെന്ന് വിജിലന്‍സ് പറയുന്നു.
അന്വേഷണ തീരുമാനം പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍ വ്യക്തമാക്കി. കോടതി ഇടപെടലില്‍ വലിയ സന്തോഷമുണ്ടെന്ന് പറഞ്ഞ മന്ത്രി പൂര്‍ണ്ണമായും സര്‍ക്കാര്‍ സഹകരിക്കുമെന്നും ഉറപ്പു നല്‍കി. സര്‍ക്കാരിനോ ദേവസ്വം വകുപ്പിനോ ഒരു പങ്കും ഇല്ല. തീര്‍ത്ഥാടന കാലത്ത് സഹായം ലഭ്യമാക്കല്‍ മാത്രമാണ് ജോലി. ദേവസ്വം ബോര്‍ഡിന്റെ ഒരു പൈസ പോലും സര്‍ക്കാര്‍ എടുക്കുന്നില്ല. ദേവസ്വം ബോര്‍ഡിനെ സാമ്പത്തികമായി സഹായിക്കാറേ ഉള്ളൂവെന്നും വാസവന്‍ ചൂണ്ടിക്കാട്ടി.