ശബരിമല സ്വര്‍ണക്കവര്‍ച്ച:ദേവസ്വം ബോര്‍ഡിനെയും,ദേവസ്വം വിജിലന്‍സിനെയും,സര്‍ക്കാരിനെയും എതിര്‍കക്ഷികളാക്കി പുതിയ കേസ്

അന്വേഷണ സംഘം കോടതിയില്‍ നല്‍കുന്ന രസഹ്യസ്വഭാവമുള്ള രേഖകള്‍ കേസിലെ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയടക്കമുള്ള വ്യക്തികള്‍ക്ക് ലഭിക്കാനുള്ള വഴിയാണ് കോടതി ഇതോടെ അടച്ചത്.

author-image
Biju
New Update
gold

കൊച്ചി:  ശബരിമലയിലെ സ്വര്‍ണ്ണ കവര്‍ച്ച കേസില്‍ ഗൂഡാലോചന പുറത്ത് വരണമെന്ന് ഹൈക്കോടതി. അടച്ചിട്ട കോടതി മുറിയില്‍ രഹസ്യസ്വഭാവം ഉറപ്പാക്കിയാണ് പ്രത്യേക അന്വേഷണ സംഘം കൈമാറിയ റിപ്പോര്‍ട്ട് കോടതി പരിശോധിച്ചത്. അന്വേഷണ വിവരങ്ങള്‍ പുറത്ത് പോകാതിരിക്കാന്‍ സര്‍ക്കാരിനെയും,ദേവസ്വം ബോര്‍ഡിനെയും,ദേവസ്വം വിജിലന്‍സിനെയും മാത്രം എതിര്‍കക്ഷികളാക്കി കോടതി സ്വമേധയാ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു.

ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞതും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതും.ചെന്നൈയും ബെംഗളൂരുവിലുമടക്കം ശബരിമലയിലെ സ്വര്‍ണ്ണം പോയ വഴികള്‍ കേന്ദ്രീകരിച്ചുള്ള വിവരങ്ങളാണ് അന്വേഷണസംഘത്തിലെ എസ് പി എസ് ശശിധരന്‍ മുദ്ര വെച്ച കവറില്‍ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. 

അടച്ചിട്ട മുറിയിലാകും കോടതി നടപടികളെന്ന് രജിസ്റ്റര്‍ വഴി നേരത്തെ വ്യക്തമാക്കിയ ദേവസ്വം ബെഞ്ച് കേസ് പരിഗണിച്ചതും ഓണ്‍ലൈന്‍ വഴിയുള്ള ശബ്ദസംപ്രേഷണവും ഓഫാക്കി.സംസ്ഥാന സര്‍ക്കാരിന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും അഭിഭാഷകരോടും പുറത്തേക്ക് നില്‍ക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് എസ് ശശിധരനില്‍ നിന്നും, ദേവസ്വം വിജിലന്‍സ് എസ് പി സുനില്‍കുമാറില്‍ നിന്നും അന്വേഷണ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.ഇതിന് ശേഷം ദേവസ്വം സര്‍ക്കാര്‍ അഭിഭാഷകരെ കൂടി കോടതിയില്‍ പ്രവേശിപ്പിച്ച ശേഷമാണ് ഇടക്കാല ഉത്തരവ് പറഞ്ഞു. 

.അന്വേഷണ സംഘവും നിലവില്‍ അനുവദിച്ച ആറ് ആഴ്ചയ്ക്ക് പുറമെ അന്വേഷണത്തിന് രണ്ടാഴ്ച കൂടി സമയം നീട്ടി ചോദിച്ചു. അന്വേഷണം തുടങ്ങി എല്ലാ പത്ത് ദിവസത്തിലും കേസിന്റെ പുരോഗതി കോടതിയെ അറിയിക്കണമെന്ന് നേരത്തെ ദേവസ്വം ബെഞ്ച് ഉത്തരവിട്ടിരുന്നു.അത് പ്രകാരമുള്ള സിറ്റിംഗാണ് ഇന്ന് നടന്നത്. തുടര്‍ന്നും അന്വേഷണ വിവരങ്ങള്‍ പുറത്ത് പോകാതിരിക്കാനും കേസിന്റെ രഹസ്യസ്വഭാവം ഉറപ്പാക്കണമെന്നും കോടതി ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ചു.

ഇതിന്റെ   ഭാഗമായാണ് നിലവില്‍ ശബരിമലയിലെ സ്‌പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ കോടതിയെടുത്ത കേസിന് പുറമെ മറ്റൊരു കേസ് കൂടി ഹൈക്കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്തത്.ഈ കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെയും,സ്മാര്‍ട്ട് ക്രിയേഷന്‍സിനെയും ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍,തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്,ദേവസ്വം വിജിലന്‍സ് എന്നിവര്‍ മാത്രമാണ് എതിര്‍കക്ഷികള്‍.

അന്വേഷണ സംഘം കോടതിയില്‍ നല്‍കുന്ന രസഹ്യസ്വഭാവമുള്ള രേഖകള്‍ കേസിലെ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയടക്കമുള്ള വ്യക്തികള്‍ക്ക് ലഭിക്കാനുള്ള വഴിയാണ് കോടതി ഇതോടെ അടച്ചത്. 

.പുതിയ ഈ കേസാകും കോടതി ഇനി പരിഗണിക്കുക.അസാധാരണമായ വിധം നേരത്തെ ഉത്തരവിറക്കിയാണ് അടച്ചിട്ട മുറിയിലാകും നടപടികളെന്ന് കോടതി വ്യക്തമാക്കിയത്.സാധാരണ ബലാത്സംഗ കേസിലടക്കം അതിജീവിതമാരുടെ സ്വകാര്യ ഉറപ്പാക്കാന്‍ ആണ് കോടതി അടച്ചിട്ട മുറിയിലേക്ക് നടപടികള്‍ മാറ്റാറുള്ളത്.എന്നാല്‍ സംസ്ഥാനത്ത് ഏറെ ചര്‍ച്ച സ്വര്‍ണ്ണക്കൊള്ള കേസില്‍ അന്വേഷണ വിവരങ്ങള്‍ പുറത്ത് പോകുന്നത് കേസിനെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് കോടതി നടപടികള്‍ അടച്ചിട്ട മുറിയിലേക്ക് മാറ്റിയതെന്നാണ് വിവരം.

Sabarimala