ശബരിമലയില്‍ ഇന്ന് നിര്‍ണായക പരിശോധന; സ്വര്‍ണപാളികള്‍ ഇളക്കി തൂക്കം നിര്‍ണയിക്കും

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ രേഖകള്‍ ആവശ്യപ്പെട്ട് ഇ ഡി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എഫ് ഐ ആര്‍, അനുബന്ധ മൊഴികള്‍, രേഖകള്‍ എന്നിവയുടെ പകര്‍പ്പാണ് ഇ ഡി തേടിയിരിക്കുന്നത്.

author-image
Biju
New Update
sabpp

കൊച്ചി: ശബരിമല സ്വര്‍ണക്കൊളളയില്‍ ഇന്ന് പ്രത്യേക അന്വേഷണ സംഘം നിര്‍ണായക പരിശോധന നടത്തും. സ്വര്‍ണപാളികള്‍ ഇളക്കി മാറ്റി തൂക്കം നിശ്ചയിക്കും എന്നാണ് വിവരം. മാത്രമല്ല എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ ( ഇ ഡി ) അന്വേഷണവും ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഹൈക്കോടതിയുടെ ഇന്നത്തെ തീരുമാനം നിര്‍ണായകമാകും. 

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ രേഖകള്‍ ആവശ്യപ്പെട്ട് ഇ ഡി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എഫ് ഐ ആര്‍, അനുബന്ധ മൊഴികള്‍, രേഖകള്‍ എന്നിവയുടെ പകര്‍പ്പാണ് ഇ ഡി തേടിയിരിക്കുന്നത്. ഈ ആവശ്യമുന്നയിച്ച് റാന്നി കോടതിയില്‍ നല്‍കിയ അപേക്ഷ തളളിയതോടെയാണ് കേന്ദ്ര ഏജന്‍സി ഹൈക്കോടതിയില്‍ എത്തിയത്.

ശബരിമല സ്വര്‍ണക്കൊളളയില്‍ കളളപ്പണ ഇടപാട് നടന്നതായി സംശയിക്കുന്നെന്നും വിശദമായ അന്വേഷണത്തിന് കേസുകളുടെ രേഖകളും വിശദാംശങ്ങളും വേണമെന്നുമാണ് ഇ ഡിയുടെ ആവശ്യം. സ്വര്‍ണക്കൊളളയിലെ കളളപ്പണ ഇടപാട് പരിശോധിക്കുമെന്ന് ഇ ഡി വൃത്തങ്ങള്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. സംസ്ഥാന പൊലീസ് രജിസ്റ്റര്‍ ചെയ്ത ശബരിമല സ്വര്‍ണക്കൊള്ളയിലെ രേഖകള്‍ ഇ ഡിക്ക് വിട്ടുനല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടാല്‍ കേസില്‍ അത് നിര്‍ണായകമാകും. കള്ളപ്പണ ഇടപാടിലെ സൂചനകള്‍ ലഭിച്ചാല്‍ ഇ ഡിയുടെ അന്വേഷണമുണ്ടാകാനാണ് സാധ്യത.

അതിനിടെ ശബരിമലയിലെ തെറ്റായ പ്രവണതകളില്‍ തിരുത്തുണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ വ്യക്തമാക്കി. ഇന്നലെവരെ ഞാന്‍ സൗമ്യനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും ഇനി ആ സൗമ്യതയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ചെയുകയാണ് തന്റെ പ്രഥമപരിഗണന. 

സ്‌പോണ്‍സറെന്ന മേലങ്കിഅണിഞ്ഞുവരുന്ന എല്ലാവരെയും അംഗീകരിക്കില്ലെന്നും അവരുടെ പശ്ചാത്തലങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ നടപടികളിലേക്ക് കടക്കു എന്നും അദ്ദേഹം വിവരിച്ചു. ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നിലവില്‍ നടക്കുന്ന അന്വേഷണത്തിന് എല്ലാസൗകര്യവും ചെയ്യുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി. 

ശബരിമലയില്‍ തനിക്ക് ഒരു മിഷന്‍ ഉണ്ടെന്നും അത് ആദ്യം പറയേണ്ടത് അയ്യപ്പനോടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേവസ്വം പ്രസിഡന്റായ ശേഷം ആദ്യമായുള്ള ശബരിമല സന്ദര്‍ശനത്തിനിടെയാണ് ജയകുമാര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ശബരിമല സ്വര്‍ണക്കൊളള വിവാദങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റത്. മുന്‍ ചീഫ് സെക്രട്ടറി കൂടിയായ കെ ജയകുമാര്‍ പ്രസിഡന്റായും മുന്‍ മന്ത്രി കെ രാജു അംഗമായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു.