ശബരിമല സ്വർണ്ണക്കൊള്ള ; തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജാമ്യം

90 ദിവസത്തിന് മുമ്പ് ജാമ്യം നേടി പുറത്തിറങ്ങുന്ന രണ്ടാമത്തെ പ്രതിയാണ് കണ്ഠരര് രാജീവര്. ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിനാണ് ആദ്യം ജാമ്യം ലഭിച്ചത്

author-image
Devina
New Update
rajeevar

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ  തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി, ദ്വാരപാലക കേസുകളിലാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്. തന്ത്രിക്ക് താന്ത്രികപരമായ അധികാരങ്ങൾ മാത്രമാണുള്ളത് എന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.

 അറസ്റ്റിലായി 41 ദിവസമാണ് തന്ത്രി കണ്ഠരര് രാജീവര് ജയിലിൽ കഴിഞ്ഞത്.പ്രഥമദൃഷ്ട്യാ തന്ത്രിക്ക് ശബരിമല സ്വർണ്ണക്കൊള്ളയുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാൻ ഈ ഘട്ടത്തിൽ തെളിവുകൾ ഇല്ലെന്നാണ് കോടതി വിലയിരുത്തൽ. തന്ത്രിയുടെ ആരോഗ്യസ്ഥിതി കൂടി പരിഗണിച്ചുകൊണ്ടാണ് കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്.

90 ദിവസത്തിന് മുമ്പ് ജാമ്യം നേടി പുറത്തിറങ്ങുന്ന രണ്ടാമത്തെ പ്രതിയാണ് കണ്ഠരര് രാജീവര്. ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിനാണ് ആദ്യം ജാമ്യം ലഭിച്ചത്. കേസിൽ ജാമ്യം ലഭിച്ച മറ്റുപ്രതികളെല്ലാം അറസ്റ്റിലായി 90 ദിവസം പിന്നിട്ടശേഷം സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു.

തന്ത്രിക്ക് സ്വർണക്കൊള്ളയിൽ നിർണായക പങ്കുണ്ടെന്നും, ജാമ്യം അനുവദിക്കരുതെന്നും പ്രത്യേക അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. തന്ത്രിയുടെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പ്രത്യേക അന്വേഷണസംഘം കോടതിയിൽ ഹാജരാക്കിയിരുന്നു.

എന്നാൽ പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി.നേരിട്ട് മറ്റു പ്രതികൾ ചെയ്തതുപോലെ ഭരണസംവിധാനത്തെ അട്ടിമറിച്ച് സ്വർണപ്പാളികൾ കൊടുത്തുവിടാനുള്ള തീരുമാനത്തിൽ ഇടപെട്ടിട്ടില്ല, തന്ത്രി എന്ന നിലയിൽ അനുജ്ഞ നൽകുക മാത്രമാണ് ചെയ്തത്. അതിനെ അഴിമതിയുടെ പട്ടികയിൽ പെടുത്താൻ കഴിയില്ലെന്നും തന്ത്രിയുടെ അഭിഭാഷകൻ വാദിച്ചു. ആ വാദം കോടതി അംഗീകരിച്ചു. തന്ത്രിക്ക് മുമ്പേ അറസ്റ്റിലായ എ പത്മകുമാർ അടക്കം ഇപ്പോഴും ജയിലിൽ തുടരുകയാണ്.