ശബരിമല സ്വര്‍ണക്കൊള്ള; യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി

സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ച് വ്യക്തത തേടുമെന്നാണ് വിവരം. അതിന് ശേഷമാകും അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുക. പോറ്റിയുമായുള്ള ബന്ധത്തെ കുറിച്ച് വ്യക്തമായ മറുപടി ഇതുവരെ അടൂര്‍ പ്രകാശ് നല്‍കിയിട്ടില്ല

author-image
Biju
New Update
ads

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ചറിയാനാണ് ചോദ്യം ചെയ്യല്‍. അടൂര്‍ പ്രകാശിന്റെ ദല്‍ഹി യാത്രയിലും അന്വേഷണം നടത്തും. സോണിയാ ഗാന്ധിയുടെ ഒപ്പം പോറ്റി നില്‍ക്കുന്ന ചിത്രത്തില്‍ അടൂര്‍ പ്രകാശും ഉണ്ടായിരുന്നു.

കസ്റ്റഡിയില്‍ വാങ്ങുന്ന പോറ്റി എസ് ഐ ടിക്ക് നല്‍കുന്ന മൊഴി നിര്‍ണായകമാണ്. സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ച് വ്യക്തത തേടുമെന്നാണ് വിവരം. അതിന് ശേഷമാകും അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുക. പോറ്റിയുമായുള്ള ബന്ധത്തെ കുറിച്ച് വ്യക്തമായ മറുപടി ഇതുവരെ അടൂര്‍ പ്രകാശ് നല്‍കിയിട്ടില്ല. പോറ്റിയെ സോണിയയുടെ അടുത്ത് എത്തിച്ചത് അടൂര്‍ പ്രകാശ് ആണെന്നും വിവരമുണ്ട്.

മണ്ഡലത്തിലുള്ള സമാഹ്യപ്രവര്‍ത്തനം നടത്തുന്ന ആള്‍ എന്ന നിലയിലാണ് പോറ്റിയുമായുള്ള പരിചയം എന്നാണ് അടൂര്‍ പ്രകാശ് പറഞ്ഞത്. കാട്ടുകള്ളനാണ് എന്ന് അറിഞ്ഞിരുന്നെങ്കില്‍ അടുപ്പിക്കില്ലായിരുന്നു എന്നും പറഞ്ഞ് മാധ്യമങ്ങളില്‍ നിന്ന് ഒഴിയുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അതീവ രഹസ്യമായിട്ടായിരുന്നു ചോദ്യം ചെയ്തത്. അതില്‍ സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങളില്‍ പോറ്റിയില്‍ നിന്നും സ്ഥിരീകരണം തേടും.