ഹൈക്കോടതി മേല്‍നോട്ടത്തില്‍ നടക്കുന്ന കേസില്‍ പങ്കില്ല; അടൂര്‍ പ്രകാശിന്റെ ആരോപണം വാസ്തവ വിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

എസ്‌ഐടി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന വാര്‍ത്തക്ക് പിന്നില്‍ പി ശശി ആണെന്ന ആരോപണം വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു

author-image
Biju
New Update
adoor

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അടൂര്‍ പ്രകാശിന്റെ ആരോപണം തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്. തന്നെ എസ്‌ഐടി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന വാര്‍ത്തയ്ക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി ആണെന്നായിരുന്നു അടൂര്‍ പ്രകാശ് പറഞ്ഞത്. എസ്‌ഐടി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന വാര്‍ത്തക്ക് പിന്നില്‍ പി ശശി ആണെന്ന ആരോപണം വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേസിന്റെ അന്വേഷണം ഹൈക്കോടതി മേല്‍നോട്ടത്തിലാണ് നടക്കുന്നത്. അതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനോ പൊളിറ്റിക്കല്‍ സെക്രട്ടറിക്കോ പങ്കില്ലെന്നാണ് വിശദീകരണം.

എസ്‌ഐടി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ലെന്ന് പ്രതികരിച്ച് അടൂര്‍ പ്രകാശ്

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്നെ എസ്‌ഐടി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ലെന്നും വാര്‍ത്തക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ശശിയുടെ പണിയാണ് നടക്കുന്നതെന്നും അടൂര്‍ പ്രകാശ്. ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ ഹാജരാകുമെന്നും തനിക്ക് ഒരു ഭയവുമില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്‌ഐടി വിളിപ്പിക്കുമ്പോള്‍ ഉറപ്പായും കാര്യങ്ങള്‍ മാധ്യമങ്ങളെ അറിയിക്കും എന്നും എവിടെയും ഒളിച്ചോടി പോകുന്നില്ല എന്നും അടൂര്‍ പ്രകാശ് പറഞ്ഞു.