ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധം?

പോറ്റി ശാന്തിക്കാരനായി ജോലി ചെയ്ത ബെംഗളൂരുവിലെ ക്ഷേത്രത്തിലെ തന്ത്രിമുഖ്യന്‍ കണ്ഠരര് രാജീവരായിരുന്നു. ഈ ബന്ധമാണ് പോറ്റിയെ ശബരിമലയില്‍ കീഴ്ശാന്തിയുടെ പരികര്‍മിയായി നിയമിക്കാന്‍ കാരണമായത്

author-image
Biju
New Update
tt5

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ താന്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് കണ്ഠരര് രാജീവര് നേരത്തെ മനസിലാക്കിയിരുന്നതായി വിവരം. ഹൈക്കോടതിയില്‍ എസ്‌ഐടി നടത്തിയ വെളിപ്പെടുത്തലാണ് തന്ത്രിയെ ജാഗ്രതയിലാക്കിയത്. എന്നാല്‍ തന്ത്രി രക്ഷപ്പെടാനുള്ള വഴി തേടുമെന്ന് മനസിലാക്കിയ എസ്‌ഐടി നീക്കങ്ങള്‍ വൈകിപ്പിച്ചതാണ് ഇപ്പോഴത്തെ അറസ്റ്റിലേക്ക് എത്തിച്ചത്.

ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശക്തനാക്കിയത് തന്ത്രിയെന്നാണ് പുറത്തുവരുന്നത്. പോറ്റിയെ ശബരിമലയിലെത്തിച്ചതില്‍ മുഖ്യ പങ്ക് കണ്ഠരര് രാജീവര്‍ക്കാണെന്ന് അന്വേഷണത്തില്‍ വ്യക്തമാക്കി. പോറ്റി ശാന്തിക്കാരനായി ജോലി ചെയ്ത ബെംഗളൂരുവിലെ ക്ഷേത്രത്തിലെ തന്ത്രിമുഖ്യന്‍ കണ്ഠരര് രാജീവരായിരുന്നു. ഈ ബന്ധമാണ് പോറ്റിയെ ശബരിമലയില്‍ കീഴ്ശാന്തിയുടെ പരികര്‍മിയായി നിയമിക്കാന്‍ കാരണമായത്. 

വിവിധ ഭാഷകള്‍ അറിയുന്ന പോറ്റി, ശബരിമലയിലെത്തിയപ്പോള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ധനികരെ തന്ത്രിക്ക് പരിചയപ്പെടുത്തി കൊടുത്തു. എന്നാല്‍ ഒരു ഘട്ടത്തില്‍ ആരോപണ വിധഘേയനായി പോറ്റി ശബരിമലയില്‍ നിന്ന് പോയെങ്കിലും തന്ത്രിയുടെ ഇടപെടലിലൂടെ ഇദ്ദേഹം സ്‌പോണ്‍സര്‍ എന്ന, കൂടുതല്‍ സ്വാധീനമുള്ള സ്ഥാനത്ത് തിരിച്ചെത്തി. ശബരിമലയില്‍ തന്ത്രിയുടെ വാക്കിന് വലിയ വിലയുണ്ടെന്നതാണ് ഇതിന് കാരണം. പൂജാവിധികളിലും മറ്റ് കാര്യങ്ങളിലും അവസാനവാക്ക് തന്ത്രിയുടേതാണ്. സ്വര്‍ണപ്പാളി പുറത്തുകൊണ്ടുപോയതിന് തന്ത്രിയുടെ അനുമതി ഉണ്ടായിരുന്നുവെന്ന് മുന്‍ ദേവസം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞതിന്റെ കാരണവും ഇതാണ്.

ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലോ മൊഴികളുടെ അടിസ്ഥാനത്തിലോ അല്ല തന്ത്രിയെ അറസ്റ്റ് ചെയ്തതെന്നാണ് എസ്‌ഐടിയില്‍ നിന്ന് ലഭിക്കുന്ന വിവരം. തന്ത്രിയുടെ പങ്ക് കണ്ടെത്താന്‍ ഗവേഷണം തന്നെ നടത്തിയെന്നും അവര്‍ പറയുന്നു. തന്ത്രിക്കെതിരെ തെളിവുകള്‍ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ നിയമപരമായി കേസില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുമോയെന്ന ചോദ്യം പ്രസക്തമായിരുന്നു. എന്നാല്‍ തന്ത്രിക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നതിനാല്‍ അദ്ദേഹം അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് കണ്ടെത്തി. 

ഈയടുത്ത് ഹൈക്കോടതി കേസ് പരിഗണിച്ചപ്പോള്‍ തന്ത്രിയിലേക്ക് അന്വേഷണം നീങ്ങുമെന്ന് എസ്‌ഐടി പറഞ്ഞിരുന്നു. ഇതോടെയാണ് തന്ത്രി താന്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് മനസിലാക്കിയത്. ഇദ്ദേഹം അഭിഭാഷകരെ ബന്ധപ്പെടാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്വേഷണ സംഘം ചാടിക്കയറി അറസ്റ്റിലേക്ക് നീങ്ങിയില്ല. പകരം തന്ത്രിയെ പഴുതടച്ച് അറസ്റ്റ് ചെയ്യാനായി വീണ്ടും അന്വേഷണത്തിലെ കണ്ടെത്തലുകള്‍ വിശദമായി പരിശോധിച്ചു. സാക്ഷിയാക്കാനെന്നോണം എസ്‌ഐടി നിരന്തരം തന്ത്രിയെ ബന്ധപ്പെടുകയും ചെയ്തു.

 മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതില്‍ നിന്ന് തന്ത്രിയെ തടയുകയായിരുന്നു ലക്ഷ്യം. ഇതിന് ശേഷം കൊല്ലം കോടതിയില്‍ കഴിഞ്ഞ ദിവസം പദ്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ വാദം നടന്നപ്പോള്‍, തന്ത്രിയിലേക്ക് അന്വേഷണം നീങ്ങുന്നതിനെ കുറിച്ച് എസ്‌ഐടി മിണ്ടിയില്ല. ഇതോടെ തന്നെ അറസ്റ്റ് ചെയ്യില്ലെന്ന് തന്ത്രിയും കരുതി. അതിനാലാണ് അദ്ദേഹം ഇന്ന് മൊഴി നല്‍കാനെത്തിയത്. ആറ്റിങ്ങലിലെ കേന്ദ്രത്തില്‍ വച്ചാണ് ചോദ്യം ചെയ്തത്. പിന്നീട് ഈഞ്ചക്കലിലേക്ക് കൊണ്ടുവന്നു. കൊല്ലത്ത് ജഡ്ജിയുടെ ചേംബറില്‍ ഇന്ന് തന്നെ അദ്ദേഹത്തെ ഹാജരാക്കും. റിമാന്റ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം പുറത്തുവന്നാല്‍ തന്ത്രിയുടെ പങ്കില്‍ കൂടുതല്‍ വ്യക്തത വരും. കേന്ദ്ര ഏജന്‍സി അന്വേഷണം ഏറ്റെടുത്താലും എസ്‌ഐടിയുടെ അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് വരാന്‍ പാടില്ലെന്ന നിര്‍ബന്ധം എസ്‌ഐടിക്ക് ഇപ്പോഴുണ്ട്.