/kalakaumudi/media/media_files/2026/02/23/sureshgopi-2026-02-23-10-23-16.jpg)
തിരുവനന്തപുരം: ശബരിമല സ്വർണ കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്ത് വിജിലൻസ് സംഘം. ഇന്നലെയാണ് വിജിലൻസ് സംഘം കേന്ദ്രമന്ത്രിയിൽ നിന്ന് മൊഴിയെടുത്ത്. സംഭാവനയായി നൽകിയ സ്വർണത്തിന്റെ അളവുമായി ബന്ധപ്പെട്ടാണ് വിജിലൻസ് സംഘം സുരേഷ് ഗോപിയിൽ നിന്ന് വ്യക്തത തേടിയത്. 27 പേർ കൊടിമര പുനർനിർമാണാണത്തിനായി സ്വർണം നൽകിയിരുന്നു.
ഹൈക്കോടതി നിർദേശ പ്രകാരമാണ് പ്രത്യേക വിജിലൻസ് ഡയറക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം 2017ലെ കൊടിമര പുനർനിർമാണം അന്വേഷിക്കുന്നത്. മുപ്പത് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് നൽകാനാണ് ഹൈക്കോടതിയുടെ നിർദേശം. സമയപരിധി കഴിയാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. അതിനിടെയാണ് സുരേഷ് ഗോപിയിൽ നിന്ന് വിജിലൻസ് സംഘം വ്യക്തത തേടിയത്.
ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ് കൊടിമര പുനർനിർമാണത്തിനായി മൂന്ന് കോടി രൂപ സംഭാവനയായി നൽകിയത്. ഇതിന് പുറമെ നിരവധി ഭക്തരും സംഭാവന നൽകിയിരുന്നു. സംഭാവന നൽകിയവരുടെ കൂട്ടത്തിൽ നടൻ സുരേഷ് ഗോപിയും ഉണ്ടായിരുന്നു. സുരേഷ് ഗോപി, രൺജി പണിക്കർ, നിർമാതാവ് സുരേഷ് എന്നിവരിൽ നിന്ന് വിജിലൻസ് സംഘം ഇത് സംബന്ധിച്ച് നേരത്തെ മൊഴിയെടുത്തിരുന്നു.
പ്രാഥമിക പരിശോധനയിൽ തെളിവ് കണ്ടെത്തിയാൽ കേസെടുത്ത് മുന്നോട്ടുപോകാനാണ് വിജിലിൻസിന്റെ തീരുമാനം. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമിച്ച പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റായ ഭരണസമിതിയാണ് ശബരിമലയിൽ പഴയ കൊടിമരം മാറ്റി പുതിയത് നിർമ്മിച്ചത്. കൊടിമരം പുനർനിർമാണത്തിന്റെ മറവിൽ സ്വർണവും പണവും തട്ടിയെടുത്തെന്നാണ് ആരോപണം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
