ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

സ്വര്‍ണ്ണപ്പാളികളില്‍ നിന്ന് കൂടുതല്‍ സ്വര്‍ണം നഷ്ടമായി എന്നാണ് പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. കൂടാതെ തന്ത്രി, ശങ്കരദാസ് എന്നിവരുടെ അറസ്റ്റിനു ശേഷമുള്ള തുടര്‍ നടപടികളും എസ്‌ഐടി ഹൈക്കോടതിയെ അറിയിക്കും

author-image
Biju
New Update
sabpp

കൊച്ചി: ശബരിമല സ്വര്‍ണ്ണകൊള്ളയില്‍ നിര്‍ണായക അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേകസംഘം ഇന്ന് ഹൈക്കോടതിക്ക് കൈമാറും. ദ്വാര പാലക ശില്‍പ്പങ്ങള്‍ അടക്കമുള്ള സ്വര്‍ണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന ഫലം റിപ്പോര്‍ട്ടിനൊപ്പം ഹാജരാക്കും. പോറ്റിയും സംഘവും സ്ഥാപിച്ചത് യഥാര്‍ത്ഥ പാളികളാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം റിപ്പോര്‍ട്ടില്‍ ഉണ്ടാകും. 

സ്വര്‍ണ്ണപ്പാളികളില്‍ നിന്ന് കൂടുതല്‍ സ്വര്‍ണം നഷ്ടമായി എന്നാണ് പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. കൂടാതെ തന്ത്രി, ശങ്കരദാസ് എന്നിവരുടെ അറസ്റ്റിനു ശേഷമുള്ള തുടര്‍ നടപടികളും എസ്‌ഐടി ഹൈക്കോടതിയെ അറിയിക്കും. വാജി വാഹന കൈമാറ്റത്തില്‍ അജയ് തറയില്‍ അടക്കമുള്ളവര്‍ക്കെതിരായ അന്വേഷണ കാര്യത്തിലും ഹൈക്കോടതിയുടെ നിര്‍ദ്ദേശം ഉണ്ടായേക്കും. 2012ലെ ബോര്‍ഡ് ഉത്തരവിന് വിരുദ്ധമായാണ് വാജി വാഹനം കൈമാറിതെന്നാണ് എസ് ഐ ടി കണ്ടെത്തല്‍. എന്നാല്‍ അഡ്വക്കേറ്റ് കമ്മീഷണറുടെയും ഹൈക്കോടതിയുടെയും അറിവോടെയാണ് കൈമാറ്റം എന്നതിന്റെ രേഖകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. തന്ത്രിക്ക് സ്വര്‍ണ കവര്‍ച്ചയില്‍ പങ്കില്ല എന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ വിചിത്രമാണെന്നുമാണ് പ്രതിഭാഗം വാദം. വാജി വാഹനം തൊണ്ടി മുതലായി കോടതിയില്‍ സമര്‍പ്പിച്ചത് എസ്‌ഐടിക്ക് കുരുക്കായിരിക്കുന്ന സാഹചര്യത്തിലാണ് തന്ത്രിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. കട്ടിള പാളി കേസില്‍ റിമാന്‍ഡ് കാലാവധി 90 ദിവസം കഴിഞ്ഞെന്ന് കാട്ടി മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യപേക്ഷയും വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും.