ശബരിമല സ്വര്‍ണക്കൊള്ള; മുഴുവന്‍ പ്രതികളുടെയും വീടുകളില്‍ ഇ ഡി റെയ്ഡ്

കേസിലെ പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റി, എ പത്മകുമാര്‍, എന്‍ വാസു, മുരാരി ബാബു തുടങ്ങിയവരുടെ വീടുകളിലും ഗോവര്‍ധന്‍, പങ്കജ് ഭണ്ഡാരി തുടങ്ങിയവരടക്കമുള്ളവരുടെ വീടുകളിലുമാണ് ഇന്ന് വ്യാപക റെയ്ഡ് ആരംഭിച്ചത്.

author-image
Biju
New Update
potti 2

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിന്റെ ഭാഗമായി വ്യാപക റെയ്ഡുമായി ഇഡി. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഴുവന്‍ പ്രതികളുടെയും വീടുകളിലാണ് ഇഡി റെയ്ഡ് ആരംഭിച്ചത്. 

കേസിലെ പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റി, എ പത്മകുമാര്‍, എന്‍ വാസു, മുരാരി ബാബു തുടങ്ങിയവരുടെ വീടുകളിലും ഗോവര്‍ധന്‍, പങ്കജ് ഭണ്ഡാരി തുടങ്ങിയവരടക്കമുള്ളവരുടെ വീടുകളിലുമാണ് ഇന്ന് വ്യാപക റെയ്ഡ് ആരംഭിച്ചത്. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലും പരിശോധന നടക്കുന്നുണ്ട്. ബെല്ലാരിയിലെ സ്വര്‍ണവ്യാപാരിയായ ഗോവര്‍ധന്റെ വീട്ടിലും ഇഡി സംഘം റെയ്ഡ് നടത്തുന്നുണ്ട്. തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും ഇഡി സംഘമെത്തിയിട്ടുണ്ട്.

മുരാരി ബാബുവിന്റെ കോട്ടയത്തെ വീട്ടിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തിരുവനന്തപുരം കിളിമാനൂര്‍ പുളിമാത്തുള്ള വീട്ടിലും എന്‍ വാസുവിന്റെ പേട്ടയിലെ വീട്ടിലും എ പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലുമാണ് ഇഡി റെയ്ഡ് ആരംഭിച്ചിരിക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ സാമ്പത്തിക ഇടപാടുകളടക്കമാണ് ഇഡി അന്വേഷിക്കുന്നത്.

ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ എസ്‌ഐടി സംഘം അന്വേഷിക്കുന്നതിനിടെയാണ് കേസിലെ സാമ്പത്തിക ഇടപാട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കം നടന്നിട്ടുണ്ടോയെന്ന കാര്യത്തിലാണ് ഇഡി അന്വേഷണം. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക പരിശോധനയാണ് ഇഡി ആരംഭിച്ചിരിക്കുന്നത്. 

സ്വര്‍ണക്കൊള്ള കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം കേസെടുത്താണ് ഇഡി അന്വേഷണം ആരംഭിച്ചിരുന്നത്. എസ്‌ഐടി പ്രതിചേര്‍ത്ത തന്ത്രി കണ്ഠര് രാജീവരടക്കം മുഴുവന്‍ പേരെയും പ്രതി ചേര്‍ത്താണ് ഇഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഉണ്ണികൃഷ്ണന്‍ പോറ്റി ഒന്നാംപ്രതിയായ കേസില്‍ മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍, എന്‍. വാസു ഉള്‍പ്പെടെ പതിനഞ്ചിലേറെ പേര്‍ പ്രതിയാക്കിയാണ് ഇഡി കേസ് എടുത്തത്. 

15ലധികം വരുന്ന പ്രതികളുടെ വീടുകളിലും ഇവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലുടമക്കം ഇഡി റെയ്ഡ് നടത്തുന്നുണ്ട്. കേരളം, കര്‍ണാടക, തമിഴ്‌നാട് അടക്കം മൂന്നു സംസ്ഥാനങ്ങളിലായാണ് പരിശോധനയെന്നാണ് വിവരം. അന്വേഷണത്തിന്റെ ഭാഗമായുള്ള റെയ്ഡിനുശേഷം സ്വത്ത് കണ്ടുക്കെട്ടല്‍ നടപടികളിലേക്കും വരും ദിവസങ്ങളില്‍ ഇഡി കടന്നേക്കും. എസ്‌ഐടി അന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ ഇഡിയുടെ ഇന്റലിജന്‍സ് വിഭാഗം പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു. സ്വര്‍ണക്കൊള്ളയില്‍ വന്‍തോതില്‍ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇഡിയ്ക്ക് ലഭിച്ച വിവരം. 

കേസില്‍ പ്രതികളുടെ മൊഴിയും എഫ്‌ഐആറും അടക്കമുള്ള രേഖകള്‍ നേരത്തെ കൊല്ലം വിജിലന്‍സ് കോടതി ഇഡിയക്ക് കൈമാറിയിരുന്നു. സര്‍ക്കാറിന്റെ എതിര്‍പ്പ് മറികടന്നായിരുന്നു നടപടി. കോടതി  മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ രഹസ്യ സ്വഭാവം സമാന്തര അന്വേഷണം വന്നാല്‍ തടസ്സപ്പെടുമെന്നായിരുന്നു പ്രധാന വാദം. എന്നാല്‍, കള്ളപ്പണം വെളുപ്പില്‍ തടയല്‍ നിയമം പ്രകാരം  ഇഡി ക്ക്  അന്വേഷണം നടത്താമെന്നായിരുന്നു നിലപാട്. 

നിലവിലെ പ്രതികള്‍ക്ക് പുറമെ മുന്‍ മന്ത്രിയും സിപിഎം നേതാവുമായി കടകംപള്ളി സുരേന്ദ്രന്‍ അടക്കം അന്വേഷണ പരിധിയില്‍ വരും. നേരത്തെ നയന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിലും വിവിധ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വന്നിരുന്നു. എന്നാല്‍, കൊട്ടിഘോഷിച്ച് വന്ന കേന്ദ്ര ഏജന്‍സികള്‍ക്ക് കാര്യമായ കണ്ടെത്തലുകളില്ലാതെ അന്വേഷണം പൂര്‍ത്തിയാക്കുകയാണ് അന്നുണ്ടായത്.