ആഗോള അയ്യപ്പസംഗമത്തില്‍ നന്ദഗോവിന്ദം ഭജന്‍സിന്റെ നടക്കാത്ത പരിപാടിയുടെ പേരില്‍ എട്ടു ലക്ഷത്തിന്റെ ബില്ല്!

ആഗോള അയ്യപ്പ സംഗമത്തില്‍ പരിപാടി അവതരിപ്പിച്ചിട്ടില്ലെന്ന് നന്ദഗോവിന്ദം ടീം വ്യക്തമാക്കി. പരിപാടി അവതരിപ്പിക്കാന്‍ ക്ഷണിച്ചിരുന്നുവെന്ന് പ്രോഗ്രാം കോഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

author-image
Biju
New Update
nanda

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്. പരിപാടിയുടെ പേരിലും ബില്ല് സമര്‍പ്പിച്ചു. നന്ദഗോവിന്ദം ഭജന്‍സിന് എട്ടു ലക്ഷം രൂപ കൊടുത്തതായാണ് ബില്ല് സമര്‍പ്പിച്ചത്. എന്നാല്‍ നന്ദഗോവിന്ദം ടീമിന്റെ പരിപാടി അവിടെ നടന്നിരുന്നില്ല.

അതേസമയം,ആഗോള അയ്യപ്പ സംഗമത്തില്‍ പരിപാടി അവതരിപ്പിച്ചിട്ടില്ലെന്ന് നന്ദഗോവിന്ദം ടീം വ്യക്തമാക്കി. പരിപാടി അവതരിപ്പിക്കാന്‍ ക്ഷണിച്ചിരുന്നുവെന്ന് പ്രോഗ്രാം കോഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.ഡേറ്റ് ഇല്ലാത്തതിനാല്‍ പരിപാടി ഏറ്റെടുത്തില്ലെന്നും തങ്ങളോട് ആരും ബില്‍ വാങ്ങിയിട്ടില്ലെന്നും പ്രോഗ്രാം കോഡിനേറ്റര്‍ പറഞ്ഞു.ചെയ്യാത്ത പരിപാടിയെ കുറിച്ച് അഭിപ്രായം പറയില്ലെന്നും ടീം വ്യക്തമാക്കി.

ആഗോള അയ്യപ്പ സംഗമത്തിലെ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയ സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് പുറത്ത് വന്നത്. കണക്കുകളില്‍ ഗുരുതര ക്രമക്കേടെന്നും പന്തല്‍ നിര്‍മ്മാണം ടെണ്ടര്‍ ഇല്ലാതെയാണ് നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഊരാളുങ്കല്ലിനാണ് ടെന്‍ഡര്‍ ഇല്ലാതെ പന്തല്‍ നിര്‍മ്മാണം നല്‍കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. രണ്ട് കോടി രൂപയുടെ സ്‌പോണ്‍സര്‍ഷിപ്പിന്റെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടില്ല. രണ്ട് ലക്ഷം കണക്കാക്കിയ കലാപരിപാടികള്‍ക്ക് എട്ട് ലക്ഷം ചെലവായി.

സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്. കൃത്യമായ കണക്കുകളും ബില്ലുകളും ഇല്ല, ചില ബില്ലുകളില്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ ഇല്ല,സ്‌പോണ്‍സര്‍ഷിപ്പ് വരുമാനം അവ്യക്തം, മരാമത്ത് പണികളും ടെന്‍ഡര്‍ ഇല്ലാതെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഉപകരാറുകള്‍ ഓഡിറ്റിന് ഹാജരാക്കിയില്ലെന്നും കലാപരിപാടികള്‍ക്ക് ആറുലക്ഷം രൂപ അധിക ചെലവായെന്നും റിപ്പോര്‍ട്ടിലുണ്ട്. ആഗോള അയ്യപ്പ സംഗമത്തിന് ചെലവഴിച്ച തുക തിരിച്ച് ഏല്പിച്ചെന്ന ദേവസ്വം മന്ത്രിയുടെ വാദം തെറ്റ്. ദേവസ്വം ഫണ്ടില്‍ നിന്ന് എടുത്ത തുക തിരിച്ചേല്പിച്ചെന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്നാല്‍ രണ്ട് കോടി രൂപ തിരിച്ചു നല്‍കിയില്ലെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആഗോള അയ്യപ്പസംഗമത്തിലെ കണക്കുകള്‍ സംബന്ധിച്ച് ദേവസ്വം മന്ത്രി വിശീദകരിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. നിയമസഭയില്‍ ദേവസ്വംമന്ത്രി പറഞ്ഞതാണോ ഹൈക്കോടതില്‍ നല്‍കിയ കണക്കാണോ ശരിയെന്ന് വിശദീകരിക്കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു. അയ്യപ്പസംഗമത്തില്‍ വന്‍ അഴിമതിയാണ് നടന്നതെന്നും നിയമസഭയില്‍ വാസവനെതിരെ അവകാശലംഘന നോട്ടീസ് നല്‍കുമെന്നും രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

2025 സെപ്റ്റംബര്‍ 20നായിരുന്നു പമ്പയില്‍ ആഗോള അയ്യപ്പ സംഗമം നടന്നത്. പരിപാടി പൂര്‍ത്തിയായി 45 ദിവസത്തിനകം കണക്ക് അറിയിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ മുന്‍ നിര്‍ദേശം. വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെ 3500 പേര്‍ അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുമെന്നായിരുന്നു സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും അവകാശവാദമെങ്കിലും 2000 പ്രതിനിധികള്‍ പോലും പങ്കെടുത്തിരുന്നില്ല. ഓണ്‍ലൈനായി രജിസ്ട്രര്‍ ചെയ്ത 4245 പേരില്‍ 623 പേര്‍ മാത്രമാണ് പങ്കെടുത്തത്.