നേരിട്ടുള്ള ദര്‍ശന സംവിധാനത്തിന്റെ ട്രയല്‍ റണ്ണിനും തുടക്കം

കൊടിമരത്തിന്റെ ഇരുവശത്തു കൂടി രണ്ട് നിരയായാണ് അയ്യപ്പ ഭക്തരെ കടത്തിവിടുന്നത്. ഭക്തര്‍ ബലിക്കല്‍പ്പുര വഴി മുന്നോട്ട് നീങ്ങി ശ്രീകോവിലിന് മുന്നിലെത്തി ദര്‍ശനം നടത്തും. ഫ്ളൈ ഓവര്‍ ഒഴിവാക്കിയുള്ള പുതിയ ദര്‍ശന രീതിയില്‍ ഒരു ഭക്തന് കുറഞ്ഞത് 20 സെക്കന്റ് സമയം ദര്‍ശനം ലഭിക്കും.

author-image
Biju
New Update
kjhkj

സന്നിധാനം : മീന മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്ന് വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് ബ്രഹ്‌മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. തുടര്‍ന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയില്‍ അഗ്‌നി പകര്‍ന്നു.

പതിനെട്ടാം പടി കയറി എത്തുന്ന ഭക്തര്‍ക്ക് ഫ്‌ളൈ ഓവര്‍ കയറാതെ നേരിട്ട് കൊടിമര ചുവട്ടില്‍ നിന്ന് ശ്രീകോവിലിന് മുന്നിലെത്തി ദര്‍ശനം നടത്താനുള്ള സംവിധാനത്തിന്റെ ട്രയലും ആരംഭിച്ചു. നട തുറക്കുന്നതിന് മുന്‍പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗം അഡ്വ. എ അജികുമാര്‍ എന്നിവര്‍ പുതിയ സംവിധാനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്തി.

കൊടിമരത്തിന്റെ ഇരുവശത്തു കൂടി രണ്ട് നിരയായാണ് അയ്യപ്പ ഭക്തരെ കടത്തിവിടുന്നത്. ഭക്തര്‍ ബലിക്കല്‍പ്പുര വഴി മുന്നോട്ട് നീങ്ങി ശ്രീകോവിലിന് മുന്നിലെത്തി ദര്‍ശനം നടത്തും. ഫ്ളൈ ഓവര്‍ ഒഴിവാക്കിയുള്ള പുതിയ ദര്‍ശന രീതിയില്‍ ഒരു ഭക്തന് കുറഞ്ഞത് 20 സെക്കന്റ് സമയം ദര്‍ശനം ലഭിക്കും.

മുന്‍പ് ഒരു ഭക്തന് 5 സെക്കന്റോളം മാത്രമാണ് ദര്‍ശനം സാധ്യമായിരുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പുതിയ സംവിധാനം വിജയിച്ചാല്‍ സ്ഥിരം ദര്‍ശന രീതിയാക്കി മാറ്റുമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. മീനമാസ പൂജകള്‍ പൂര്‍ത്തിയാക്കി മാര്‍ച്ച് 19 ന് രാത്രി 10 മണിക്ക് നട അടയ്ക്കും.

 

Sabarimala