/kalakaumudi/media/media_files/2026/01/09/thnthri-2026-01-09-15-57-08.jpg)
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നിര്‍ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ചോദ്യം ചെയ്യലിനായി തന്ത്രി കണ്ഠരര് രാജീവരെ കസ്റ്റഡിയിലെടുത്തു. കൊച്ചിയിലെ എസ്‌ഐടി ഓഫീസിലെത്തിച്ചാണ് ചോദ്യം ചെയ്യല്‍.
കണ്ഠരര് രാജീവര്‍ നല്‍കിയ അനുമതികളിലുള്ള സംശയത്തെ തുര്‍ന്നാണ് എസ്‌ഐടി നടപടിയെന്നാണ് വിവരം. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ രാജീവര്‍ക്കെതിരെ നേരത്തെ എസ്‌ഐടിക്ക് മൊഴി നല്‍കിയിരുന്നുവെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.
സ്വര്‍ണ്ണക്കൊള്ള കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചതും പരിചയപ്പെടുത്തിയതും കണ്ഠരര് രാജീവര്‍ ആണെന്ന് പത്മകുമാര്‍ മൊഴിനല്‍കിയെന്നാണ് വിവരം.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം തൃപ്തികരമെന്ന് ഹൈക്കോടതി. രേഖകള്‍ മറച്ചു വയ്ക്കാന്‍ ചില വ്യക്തികള്‍ ശ്രമിച്ചെങ്കിലും സുപ്രധാന രേഖകള്‍ കണ്ടെത്താനും വീണ്ടെടുക്കാനും എസ്‌ഐടി സംഘത്തിനു കഴിഞ്ഞെന്നു ഹൈക്കോടതി ദേവസ്വം ബഞ്ച് നിരീക്ഷിച്ചു. നിര്‍ഭയമായി അന്വേഷണം മുന്നോട്ടു പോകണം. സത്യസന്ധതയുള്ള ഉദ്യോഗസ്ഥരെ എസ്‌ഐടി സംഘത്തലവന് ഉള്‍പ്പെടുത്താം.
കോടതിയെ ഇക്കാര്യം ബോധ്യപ്പെടുത്തണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കുന്നു. കേസില്‍ ഇതുവരെ 181 സാക്ഷികളെ ചോദ്യം ചെയ്തതായി എസ്‌ഐടി ഹൈക്കോടതിയെ ധരിപ്പിച്ചു. ബാഹ്യസമ്മര്‍ദ്ദങ്ങളിലാതെ അന്വേഷണവുമായി മുന്നോട്ടു പോകാന്‍ എസ്‌ഐടിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. നാല് ഘട്ടങ്ങളായി കേസ് അന്വേഷിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
1998ല്‍ യുബി ഗ്രൂപ്പ് സ്വര്‍ണം പൊതിഞ്ഞത്. 2019ല്‍ കട്ടിളപ്പാളി സ്വര്‍ണം പൂശാന്‍ അഴിച്ചെടുത്തത്. ദ്വാരപാലക ശില്‍പ്പങ്ങള്‍ വീണ്ടും സ്വര്‍ണം പൂശാന്‍ കൊണ്ടു പോയത്. 2025ല്‍ ദ്വാരപാലക ശില്‍പ്പം വീണ്ടും സ്വര്‍ണം പൂശിയത്. അന്വേഷണ സംഘത്തിന് മേല്‍ മാധ്യമങ്ങള്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് എസ്‌ഐടി ഹൈക്കോടതിയെ ധരിപ്പിച്ചു. വിഷയത്തില്‍ ഹൈക്കോടതി ആശങ്ക രേഖപ്പെടുത്തി.
കേവലം സങ്കല്‍പ്പങ്ങളുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കുപ്രചാരണങ്ങള്‍ നടത്തുന്നത് നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഗൗരവകരമായ ഈ അന്വേഷണം മാധ്യമ വിചാരണയുടെ നിഴലിലല്ല നടക്കേണ്ടത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതായും തോന്നുന്നുവെന്നും ഹൈക്കോടതി പറഞ്ഞു.
അന്വേഷണ പുരോഗതി പരിഗണിക്കാതെയാണ് ഇത്തരം വിമര്‍ശനങ്ങള്‍ ഉയരുന്നത്. ഇത് അന്വേഷണത്തെ ദുര്‍ബലപ്പെടുത്താന്‍ അന്വേഷണ സംഘത്തിലുള്ള വിശ്വാസം നഷ്ടമാക്കാനും കാരണമാകും. ഊഹാപോഹങ്ങളും മറ്റും അന്വേഷണത്തെ ദുര്‍ബലപ്പെടുത്തും. മാധ്യമ വിചാരണയുടെ കീഴില്‍ കേസന്വേഷണം നടത്താനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
