/kalakaumudi/media/media_files/VtmCTQPJ8k82RRw5Vhf4.jpg)
പുഞ്ചക്കരി വാർഡ് സ്വദേശിയായ പ്രവീണ അതീവ സന്തോഷത്തിലാണ് ജിമ്മിജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ നിന്നും പുറത്തേക്കെത്തിയത്. അപൂർവ ജനിതകരോഗ ബാധിതയായ മകൾ ഉൾപ്പെടെ രണ്ട് പെൺമക്കളും ഓട്ടോറിക്ഷാ തൊഴിലാളിയായ ഭർത്താവുമടങ്ങുന്ന തന്റെ കുടുംബത്തിന് അടച്ചുറപ്പുള്ള വീട് എന്ന സ്വപ്‌നം യാഥാർത്ഥ്യമാകുമെന്ന ആശ്വാസത്തിലാണ് പ്രവീണ ഇപ്പോൾ. ലൈഫ് പി.എം.എ.വൈ പദ്ധതി പ്രകാരം മൂന്ന് സെന്റ് വസ്തുവിൽ വീട് വെക്കുന്നതിന് നാല് ലക്ഷം രൂപ തിരുവനന്തപുരം കോർപ്പറേഷനിൽ നിന്ന് അനുവദിച്ചിരുന്നു. മൊസേക് ടർണർ സിൻഡ്രോം എന്ന ജനിതകരോഗ ബാധിതയാണ് പ്രവീണയുടെ ഇളയമകൾ. സാമ്പത്തിക ബുദ്ധിമുട്ടിനെതുടർന്നും രോഗബാധിതയായ മകളുള്ളതിനാലും നിലവിലെ വീട് പൊളിച്ചുമാറ്റി പുതിയ വീട് വെക്കുകയെന്നത് സാധ്യമല്ലാത്തതിനാൽ, കെട്ടിടം പൊളിച്ചുമാറ്റാതെ പുതിയ കെട്ടിടം നിർമിക്കുന്നതിനുള്ള അപേക്ഷയുമായാണ് പ്രവീണ അദാലത്തിലെത്തിയത്. തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തിൽ നടന്ന തിരുവനന്തപുരം കോർപ്പറേഷൻ തദ്ദേശ അദാലത്തിൽ പി.എം.എ.വൈ പദ്ധതി പ്രകാരം പുതിയ വീട് വെയ്ക്കുന്നതിന് ആവശ്യമായ ധനസഹായം ഉറപ്പാക്കുന്നതിനൊപ്പം വീട് പൂർത്തീകരിക്കുന്നതിനാവശ്യമായ തുക കോർപ്പറേഷന്റെ സ്വന്തം ഫണ്ടിൽ നിന്നോ സ്‌പോൺസർഷിപ്പ് വഴിയോ കണ്ടെത്തുന്നതിന് നിർദേശം നൽകി.ഇതോടെ തന്റെ മക്കളുടെ ഭാവി സുരക്ഷിതമാക്കുന്നതിനുള്ള പ്രവീണയുടെ വലിയൊരാശങ്കയ്ക്കാണ് അവസാനമായത്.