/kalakaumudi/media/media_files/2025/01/21/D1txQTTNjBJo4RSKCx7i.jpg)
saif
മുംബൈ: ബാന്ദ്രയിലെ വസതിയില്‍വച്ച് അക്രമിയില്‍ നിന്നും ഗുരുതര പരുക്കേറ്റ സെയ്ഫ് അലി ഖാനെ ആശുപത്രിയില്‍ എത്തിച്ച ഓട്ടോ ഡ്രൈവര്‍ ഭജന്‍ സിങ് റാണയ്ക്ക് പതിനോരായിരം രൂപയും പൊന്നാടയും സമ്മാനിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ ഫൈസാന്‍ അന്‍സാരി.
യാതൊന്നും പ്രതീക്ഷിച്ചില്ല സെയ്ഫ് അലിഖാനെ സഹായിച്ചതെന്നും സംഭവം വലിയ വാര്‍ത്തയായതോടെ വീട്ടുകാര്‍ ഉള്‍പ്പടെയുള്ളവര്‍ തന്നെ ഓര്‍ത്ത് ഇപ്പോള്‍ അഭിമാനിക്കുന്നുണ്ടെന്നും റാണ പറഞ്ഞു. ഭജന്‍ സിങ് റാണയുടെ ആത്മാര്‍ഥ കണ്ടാണ് ഇങ്ങനെയൊരു പാരിതോഷികം നല്‍കാന്‍ തീരുമാനിച്ചതെന്ന് ഫൈസാന്‍ പ്രതികരിച്ചു.
''ഒന്നും പ്രതീക്ഷിച്ചിട്ടല്ല സെയ്ഫ് അലി ഖാനെ സഹായിച്ചത്. ചെയ്യുന്ന ജോലിയില്‍ ആത്മാര്‍ഥത കാണിക്കുന്നു എന്നേയുള്ളു. ഞാന്‍ നല്ല കാര്യം ചെയ്തു എന്നാണ് എല്ലാവരും പറയുന്നത്. അതില്‍ വലിയ സന്തോഷമുണ്ട്. വീട്ടില്‍ എല്ലാവര്‍ക്കും എന്നെ ഓര്‍ത്ത് അഭിമാനമുണ്ടെന്ന് പറയുന്നു. ഇതില്‍പരം സന്തോഷമില്ലല്ലോ.'' റാണ പറയുന്നു.
രണ്ടു ദിവസം മുന്‍പ് സംഭവത്തില്‍ മൊഴിയെടുക്കുവാന്‍ റാണയെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. സെയ്ഫിന്റെ കുടുംബത്തില്‍ നിന്നും ആരും തന്നെ സമീപിച്ചിട്ടില്ലെന്നും ഇതുവരെ ഫോണില്‍പോലും ബന്ധപ്പെട്ടിട്ടില്ലെന്നും മൊഴി നല്‍കിയ ശേഷം റാണ മാധ്യമങ്ങളോടു പറയുകയുണ്ടായി.
''പൊലീസ് വിളിച്ചപ്പോള്‍ ബാന്ദ്രയിലെ പൊലീസ് സ്റ്റേഷനില്‍ പോയിരുന്നു. ആ സംഭവം നടന്ന ദിവസം വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു.
സെയ്ഫ് അലി ഖാന്‍ ചോരയില്‍ കുളിച്ചാണല്ലോ എന്റെ വണ്ടിയില്‍ കയറിയത്. അപ്പോള്‍ അദ്ദേഹത്തെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കണം എന്നുമാത്രമാണ് മനസില്‍ ഉണ്ടായിരുന്നത്. അതുകൊണ്ട് പൈസയുടെ കാര്യം ആലോചിച്ചില്ല. അവര്‍ കണ്ടറിഞ്ഞ് തന്നതുമില്ല. സംഭവത്തിനു ശേഷം വേറെ ആരും എന്നെ വിളിച്ചിട്ടില്ല. കരീനയും കുടുംബത്തിലെ ആരും ഫോണില്‍ പോലും വിളിച്ചിട്ടില്ല.''മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള മറുപടിയായാണ് റാണ ഇങ്ങനെ പ്രതികരിച്ചത്.
ദേശീയ മാധ്യമങ്ങള്‍ക്കു മുന്‍പില്‍ സംഭവത്തെക്കുറിച്ച് റാണ വിശദീകരിച്ചത് ഇങ്ങനെ: ''കഴിഞ്ഞ 15 വര്‍ഷമായി ഇതേ വഴിയില്‍ പതിവായി രാത്രിയില്‍ ഓട്ടോ ഓടിക്കുന്ന ആളാണ് ഞാന്‍. അപ്പോളാണ് ആ കെട്ടിടത്തിന്റെ ഗേറ്റിനു അപ്പുറത്തുനിന്നും ഒരു സ്ത്രീ വാഹനത്തിനായി നിലവിളിക്കുന്നത് കേട്ടത്. അതിലെ പോകുന്ന മറ്റു വണ്ടികളൊക്കെ നിര്‍ത്താതെ പോകുകയായിരുന്നു. നിലവിളി കേട്ട്, വണ്ടി യു ടേണ്‍ എടുത്ത് അവരുടെ അരികിലേക്കെത്തി.
എന്തോ അടിപിടി കേസ് ആണെന്നാണ് കരുതിയത്. അവിടെ ഒരാള്‍ ചോരയില്‍ കുളിച്ച് നില്‍ക്കുന്നുണ്ടായിരുന്നു. കൂടെ നാലഞ്ചു പേരുമുണ്ടായിരുന്നു. അവര്‍ താങ്ങിപ്പിടിച്ച് ആ മനുഷ്യനെ ഓട്ടോയില്‍ കയറ്റി. അപ്പോള്‍ അത് ആരാണെന്നു എനിക്ക് മനസിലായില്ല. അയാളുടെ കഴുത്തില്‍ നിന്നും നടുവില്‍നിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു.
ഏഴു വയസ്സു തോന്നിക്കുന്ന ഒരു ആണ്‍കുട്ടിയും കുറച്ചു മുതിര്‍ന്ന ഒരു പുരുഷനുമായിരുന്നു അപ്പോള്‍ ഒപ്പം വന്നത്. ഓട്ടോയില്‍ കയറുന്നതിനു മുന്‍പ് കുറച്ചുപേര്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. ആ കൂട്ടത്തില്‍ കരീനയെ കണ്ടതായി ഓര്‍ക്കുന്നില്ല.''