സംസ്ഥാനത്ത് പത്താം ക്ലാസ് പാസായ വിദ്യാർത്ഥികൾക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന തിരുത്താത്തതിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സജി ചെറിയാൻ പനി പിടിച്ച് കിടപ്പിലാണെന്നും അവധിയ്ക്ക് ശേഷം തിരികെ എത്തുമ്പോൾ തിരുത്തുമെന്നും ശിവൻകുട്ടി വ്യക്തമാക്കി.
പ്രസ്താവന സജി ചെറിയാൻ തിരുത്തിയില്ലെന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയതോടെയാണ് വിദ്യാഭ്യാസ മന്ത്രി വിശദീകരണവുമായെത്തിയത്. സംസ്ഥാനത്ത് എസ്എസ്എൽസി പാസായ നല്ലൊരു ശതമാനം കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രസ്താവന. പണ്ടൊക്കെ എസ്എസ്എൽസിക്ക് 210 മാർക്ക് കിട്ടാൻ ബുദ്ധിമുട്ടായിരുന്നു.
ഇപ്പോൾ എല്ലാവരും ജയിക്കുകയാണെന്ന് ആലപ്പുഴയിൽ സ്വകാര്യ സ്ഥാപനത്തിന്റെ ബിരുദദാന ചടങ്ങിൽ സംസാരിക്കവെ സജി ചെറിയാൻ പറഞ്ഞു. ആരെങ്കിലും എസ്എസ്എൽസി തോറ്റാൽ സർക്കാരിന്റെ പരാജയമായി ചിത്രീകരിക്കും. രാഷ്ട്രീയ പാർട്ടികൾ സമരത്തിനിറങ്ങും. അതുകൊണ്ടുതന്നെ എല്ലാവരെയും ജയിപ്പിക്കുകയാണ് സർക്കാരിന് നല്ല കാര്യമെന്നും സജി ചെറിയാൻ കൂട്ടിക്കിച്ചേർത്തു.