തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കി ആദ്യ മദർഷിപ്പ് സാൻഫെർണാണ്ടോ വിഴിഞ്ഞം തീരത്ത് എത്തി. 2000 കണ്ടെയ്‌നറുകളുമായെത്തിയ സാൻഫെർണാണ്ടോയെ വാട്ടർ സല്യൂട്ട് നൽകിയാണ് സ്വീകരിച്ചത്. വിവിധ ടഗ്ഗുകളാണ് കപ്പലിനെ വിഴിഞ്ഞം തുറമുഖത്തേയ്ക്ക് എത്തിക്കുന്നത്. തുറമുഖ പൈലറ്റ് ടഗ്ഗിലേയ്ക്ക് കയറിയതിനുശേഷം അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരിക്കും മദർഷിപ്പ് തുറമുഖത്തേയ്ക്ക് എത്തിക്കുക.
ഉടൻ കപ്പൽ ബർത്ത് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.110ലേറെ രാജ്യങ്ങളിൽ കാർഗോ സർവീസ് നടത്തുന്ന ഏറ്റവും വലിയ കമ്പനിയായ മെസ്‌കിന്റെ മദർഷിപ്പാണ് വിഴിഞ്ഞം തുറമുഖത്തെത്തിയത്. ഇന്നലെ രാത്രി വിഴിഞ്ഞം പുറംകടലിലെത്തിയ സാൻഫെർണാണ്ടോ കപ്പൽ പുലർച്ചെ ആറോടെ നാലു നോട്ടിക്കൽമൈൽ അടുത്തേക്ക് അടുപ്പിച്ചിരുന്നു.
പത്ത് മണിയോടെ കൂറ്റൻ വടമുപയോഗിച്ച് കപ്പലിനെ ബർത്തിൽ ബന്ധിപ്പിക്കുന്ന മൂറിംഗ് നടത്തും. തുറമുഖത്തെ 800മീറ്റർ ബർത്തിന്റെ മദ്ധ്യഭാഗത്തെ 300മീറ്ററിലാവും അമ്മക്കപ്പൽ നങ്കൂരമിടുക. ശേഷം ഓട്ടോമേറ്റഡ് ക്രെയിനുകളുപയോഗിച്ച് 1500 കണ്ടെയ്നറുകൾ ഇറക്കും.
മദ്രാസ് ഐ.ഐ.ടി വികസിപ്പിച്ച സോഫ്‌റ്റ്‌വെയറിൽ പ്രവർത്തിക്കുന്ന നാവിഗേഷൻ സെന്ററിനാണ് നിയന്ത്രണം. ആദ്യഘട്ടം കമ്മിഷൻ ചെയ്യും മുൻപ് സർവസംവിധാനങ്ങളും പരിശോധിച്ചുറപ്പിക്കും. മന്ത്രിമാരായ വി.എൻ.വാസവനും സജിചെറിയാനും സാക്ഷ്യംവഹിക്കാനെത്തും.പൊലീസ് കമ്മിഷണർ ജി.സ്പർജ്ജൻകുമാറിന്റെ നേതൃത്വത്തിൽ സുരക്ഷയ്ക്ക് 1500 പൊലീസിനെ തുറമുഖത്ത് വിന്യസിച്ചിട്ടുണ്ട്.
കോസ്റ്റൽ പൊലീസ് എ.ഐ.ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ 12 ബോട്ടുകളിലായി 64 പൊലീസുകാർ കടലിൽ റോന്തുചുറ്റും. മത്സ്യബന്ധന വള്ളങ്ങൾക്ക് നിയന്ത്രണമുണ്ട്. തുറമുഖ കമ്പനിയുടെ 150 സെക്യൂരിറ്റി ജീവനക്കാരും എട്ട് റാപ്പിഡ് ആക്ഷൻ ഫോഴ്സ് ജീവനക്കാരും സുരക്ഷയ്ക്കുണ്ടാവും.