കണ്ണൂർ: മണൽ കടത്തിന് ഗൂഗിൾ പേ വഴി പൊലീസ് കൈക്കൂലി വാങ്ങിയതായി റിപ്പോർട്ട്. വളപട്ടണം എഎസ്‌ഐ അനിഴനെതിരെയാണ് വിജലൻസ് കണ്ടെത്തൽ. മണൽ കടത്തുമായി ബന്ധപ്പെട്ടുള്ള പൊലീസ് പരിശോധനയുടെ വിവരം ചോർത്തി നൽകി മണൽ മാഫിയയിൽ നിന്നും പണം വാങ്ങിയെന്നാണ് കണ്ടെത്തൽ. ഇയാൾ കൈക്കൂലി ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ തെളിവുകൾ ലഭിച്ചതായും വിജിലൻസ് സംഘം അറിയിച്ചു.
മണൽവാരാൻ ഉപയോഗിക്കുമ്പോൾ പിടിച്ചെടുത്ത മോട്ടോറുകൾ പൊലീസ് വിൽപ്പന നടത്തിയെന്നും വിജിലൻസ് റിപ്പോർട്ടുണ്ട്. വളപട്ടണം പൊലീസ് സ്റ്റേഷനിൽ വിജിലൻസ് സംഘം റെയ്ഡ് നടത്തിയിരുന്നു. നാലംഗ വിജിലൻസ് ഉദ്യോഗസ്ഥരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്. മുമ്പും വളപട്ടണം സ്‌റ്റേഷനെ സംബന്ധിച്ച് സമാനമായ നിരവധി പരാതികൾ ഉയർന്നിരുന്നു. ഇതേ തുടർന്നായിരുന്നു വിജിലൻസിന്റെ പരിശോധന. സ്‌റ്റേഷനിലെ കൂടുതൽ രേഖകൾ പരിശോധിക്കുകയും സിഐ, എസ്‌ഐ എന്നിവരുടെ മൊഴികൾ രേഖപ്പെടുത്തിയിരുന്നു.