/kalakaumudi/media/media_files/WGo6uImhphHWJFX2LKmt.jpg)
Election Commissioner Sanjay Kaul
തിരുവനന്തപുരം: സംസ്ഥാനത്ത് പോളിങ്ങിൽ വീഴ്ച്ചയുണ്ടായെന്ന പ്രതിപക്ഷ ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ. 95% ബൂത്തുകളിലും ആറ് മണിക്ക് മുൻപ് പോളിങ് പൂർത്തിയാക്കിയിരുന്നുവെന്ന് ചീഫ് ഇലക്ട്രൽ ഓഫീസർ പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച്ച സംഭവിച്ചിട്ടില്ല. ബീപ്പ് ശബ്ദം വൈകിയെന്ന ആരോപണം പരിശോധിക്കും. പോളിങ് ശതമാനം കുറഞ്ഞതിൽ അസ്വാഭാവികത ഇല്ലെന്നും സജ്ഞയ് കൗൾ ഐഎഎസ് പറഞ്ഞു.
2019ൽ നിന്ന് അഞ്ച് ശതമാനത്തിലേറെ കുറവ് പോളിങ്ങാണ് ഇത്തവണ സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പോളിങ് കുറഞ്ഞതിന് കാരണം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന പ്രതിപക്ഷ ആരോപണം പൂർണമായും തള്ളിക്കളയുകയാണ് ചീഫ് ഇലക്ടറൽ ഓഫീസർ സജ്ഞയ് കൗൾ. വടകര മണ്ഡലത്തിൽ മാത്രമാണ് പോളിങ് നീണ്ടുപോയതെന്നും ഉദ്യോഗസ്ഥർക്ക് വീഴ്ച്ച ഉണ്ടായിട്ടില്ലെന്നും സജ്ഞയ് കൗൾ പറഞ്ഞു.
കള്ളവോട്ട് പരാതി കാരണം ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് കൂടുതൽ സമയമെടുത്തിട്ടുണ്ടാകാം. താരതമ്യേന കുറവ് വോട്ടിങ് യന്ത്രങ്ങൾ മാത്രമാണ് ഇത്തവണ തകരാറിലായത്. വോട്ടിങ് യന്ത്രങ്ങൾ മാറ്റി സ്ഥാപിക്കുന്നതിൽ കാലതാമസം ഉണ്ടായിട്ടില്ല. ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി ഇതുവരെ ലഭിച്ചിട്ടില്ല. ചൂടുള്ള കാലവസ്ഥയും പോളിങ് ശതമാനം കുറയാൻ കാരണമായിട്ടുണ്ടെന്നും ഇത്തവണത്തെ പോളിങ്ങിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സംതൃപ്തരാണെന്നും സജ്ഞയ് കൗൾ പറഞ്ഞു.