/kalakaumudi/media/media_files/8t0y6UzsnoRTCFnECXkt.jpg)
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയ്‌ക്കെതിരെയുള്ള നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ ആരോപണങ്ങളിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ആരോപണങ്ങളിൽ നിന്ന് പി ശശിയെ സംരക്ഷിക്കുന്ന നിലപാടുമായാണ് എംവി ഗോവിന്ദൻ രംഗത്തെത്തിയത്.
പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. പി ശശിയ്ക്ക് വേണ്ടി പ്രതിരോധം തീർത്ത സിപിഎം സംസ്ഥാന സെക്രട്ടറി ശശി അത്തരം കാര്യങ്ങളൊന്നും ചെയ്യില്ലെന്ന് അഭിപ്രായപ്പെട്ടു. തങ്ങൾ ഒപ്പം പ്രവർത്തിച്ച സഖാക്കളാണെന്നും ദീർഘകാലത്തെ അനുഭവമുണ്ടെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
സർക്കാരിനും പരാതി നൽകിയിട്ട് വീണ്ടും പരസ്യ പ്രസ്താവന നടത്തിയ പിവി അൻവർ നിലപാട് തിരുത്തണമെന്നും ഗോവിന്ദൻ പറഞ്ഞു. ഗൗരവമുള്ള കാര്യങ്ങൾ ഗൗരവത്തോടെ അന്വേഷിക്കും. ഗൗരവത്തോടെ ഉന്നയിച്ചാൽ ആ കാര്യങ്ങൾ ഗൗരവമുള്ളതാകില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
നിലമ്പൂർ എംഎൽഎ നടത്തുന്ന പരമർശങ്ങളിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിഷയത്തിൽ അന്വേഷണം നടക്കുന്നുണ്ട്. പാർട്ടി തലത്തിലുള്ള അന്വേഷണവും നടക്കുന്നുണ്ട്. ഇതിനിടെ വലതുപക്ഷ ശക്തികൾക്ക് ആയുധങ്ങളാക്കാൻ പറ്റുന്ന പ്രസ്താവന അൻവർ നടത്തി. ഇത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും ഗോവിന്ദൻ പറഞ്ഞു.