തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം ഭരണവിരുദ്ധ വികാരത്തിനു തെളിവെന്ന് സതീശന്‍

സംസ്ഥാനത്ത് 31 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഉജ്ജ്വല വിജയം നേടി. 13ല്‍ നിന്നും 17ലേക്ക് യു.ഡി.എഫ് സീറ്റ് വിഹിതം ഉയര്‍ത്തി.

author-image
Prana
New Update
vd satheesan against saji cherian

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്ത് നിലനില്‍ക്കുന്ന അതിശക്തമായ ഭരണവിരുദ്ധ വികാരത്തിന്റെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സംസ്ഥാനത്ത് 31 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഉജ്ജ്വല വിജയം നേടി. 13ല്‍ നിന്നും 17ലേക്ക് യു.ഡി.എഫ് സീറ്റ് വിഹിതം ഉയര്‍ത്തി. പാലക്കാട് തച്ചന്‍പാറ, തൃശ്ശൂര്‍ നാട്ടിക, ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്തുകളിലെ എല്‍.ഡി.എഫ് ഭരണം യു.ഡി.എഫ് അവസാനിപ്പിച്ചു. അതിശക്തമായ ഭരണവിരുദ്ധവികാരം സംസ്ഥാനത്ത് നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
എല്‍.ഡി.എഫില്‍ നിന്ന് ഒന്‍പതു സീറ്റുകളാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. 15 സീറ്റില്‍ നിന്ന് 11 ലേക്ക് എല്‍.ഡി.എഫ് കൂപ്പുകുത്തി. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് ഡിവിഷന്‍ കഴിഞ്ഞ തവണത്തേതിന്റെ നാലിരട്ടി ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് നിലനിര്‍ത്തിയത്. മഞ്ചേരി നഗരസഭയിലെ കരുവമ്പ്രം വാര്‍ഡ് 35 വര്‍ഷത്തിനു ശേഷം യു.ഡി.എഫ് പിടിച്ചെടുത്തു. കൊല്ലം ചടയമംഗലം പൂങ്കോട് വാര്‍ഡ് രണ്ടു പതിറ്റാണ്ടിനു ശേഷം യു.ഡി.എഫ് തിരിച്ചു പിടിച്ചു. പത്തനംതിട്ട ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചിടങ്ങളില്‍ മൂന്നിടത്തും യു.ഡി.എഫ് വിജയിച്ചു.
2025ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈ വിജയം യു.ഡി.എഫിന് ഊര്‍ജ്ജം പകരും. അഴിമതിയും സ്വജപക്ഷപാതവും ജനവിരുദ്ധതയും നിറഞ്ഞ ഈ സര്‍ക്കാരിനെ ജനം തൂത്തെറിയും. ഇത് സാധാരണക്കാരായ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും കൂട്ടായ്മയുടെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

result vd satheesan udf by election