സ്ക്കൂൾ കെട്ടിട ഫണ്ട്: സർക്കാർ അപ്പീൽ പിഴ ചുമത്തി തളളി

എറണാകുളം ജില്ലയിലെ നെല്ലാട് എബനേസർ ഹയർസെക്കൻഡറി സ്കൂൾ മാനേജർ സമർപ്പിച്ച ഹർജിയിലായിരുന്നു ചലഞ്ച് ഫണ്ടിൽ നിന്ന് തുക അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്.

author-image
Shyam Kopparambil
New Update
court
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: എയ്ഡഡ് സ്കൂൾ കെട്ടിട നിർമ്മാണത്തിനായി ചലഞ്ച് ഫണ്ടിൽ നിന്ന് തുക അനുവദിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി രണ്ട് ലക്ഷം രൂപ പിഴ ചുമത്തി തള്ളി. സിംഗിൾ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഫണ്ട് അനുവദിക്കാൻ ഹർജിക്കാരുമായി ചർച്ച നടത്തിയ ശേഷമാണ് അപ്പീൽ ഫയൽ ചെയ്തതെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് എസ്. ഇശ്വരൻ എന്നിവരുൾപ്പെട്ട ബെഞ്ച് അപ്പീൽ തള്ളിയത്.

എറണാകുളം ജില്ലയിലെ നെല്ലാട് എബനേസർ ഹയർസെക്കൻഡറി സ്കൂൾ മാനേജർ സമർപ്പിച്ച ഹർജിയിലായിരുന്നു ചലഞ്ച് ഫണ്ടിൽ നിന്ന് തുക അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. എയ്ഡഡ് സ്കൂളുകൾക്ക് കെട്ടിടം നിർമ്മിക്കാനുള്ള ചെലവിന്റെ പാതി സർക്കാർ വഹിക്കുന്ന ചലഞ്ച് ഫണ്ട് പദ്ധതി 2018 മാർച്ച് ഒന്നിനാണ് നടപ്പിലാക്കിയത്. ഇതു പ്രകാരം സ്കൂൾ മാനേജ്മെന്റ് ചെലവഴിക്കുന്ന തുക മുൻകൂർ അടയ്ക്കണം. ഹർജിക്കാർ 50 ലക്ഷം രൂപ അടച്ചു. എന്നാൽ സ്കൂൾ സമർപ്പിച്ച ബില്ലിൽ ചിലത് പദ്ധതി നിലവിൽ വരുന്നതിന് മുമ്പുള്ളതാണെന്ന പേരിൽ സർക്കാർ ഫണ്ട് അനുവദിച്ചില്ല. തുടർന്നാണ് വിഷയം ഹൈക്കോടതിയിലെത്തിയത്.

പദ്ധതി നിലവിൽ വന്നശേഷമുള്ള തുക അനുവദിക്കുന്ന കാര്യത്തിൽ ഹർജിക്കാരുമായി ചർച്ച നടത്തി തീരുമാനിക്കാൻ സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഫിനാൻസ് സെക്രട്ടറി നിയമിച്ച ഉദ്യോഗസ്ഥർ ഹർജിക്കാരുമായി ചർച്ച നടത്തി. പക്ഷെ ഫണ്ട് മാത്രം ലഭിച്ചില്ല. തുടർന്ന് കോടതിയലക്ഷ്യ ഹർജി ഫയൽചെയ്തു. ഇതിന് പിന്നാലെയായിരുന്നു സർക്കാരിന്റെ അപ്പീൽ.

ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയടക്കമുള്ള കാര്യങ്ങൾ സർക്കാർ മറച്ചുവച്ചതായി സ്കൂളിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജാജു ബാബു കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. നല്ല ലക്ഷ്യത്തോടയല്ല സർക്കാരിന്റെ അപ്പീലെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി. ഹർജി പിൻവലിക്കാൻ അനുമതി നൽകിയെങ്കിലും സർക്കാർ തയ്യാറായില്ല. തുടർന്നാണ് സ്കൂളിന് രണ്ട് ലക്ഷം രൂപ പിഴയായി നൽകാൻ ഉത്തരവിട്ട് അപ്പീൽ തള്ളിയത്. അപ്പീൽ ഫയൽ ചെയ്യാൻ തീരുമാനമെടുത്ത ഉദ്യോഗസ്ഥരിൽ നിന്ന് ഈ തുക ഈടാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

ernakulam kochi court