/kalakaumudi/media/media_files/2025/02/07/KpXe0MV58aA59QlDG2jt.png)
കൊച്ചി: പാതി വിലയ്‌ക്ക് സ്‌കൂട്ടറും തയ്യൽ മെഷീനും ലാപ്ടോപ്പും മറ്റും വാഗ്ദാനം ചെയ്‌ത് ശതകോടികൾ തട്ടിയ കേസിലെ മുഖ്യപ്രതി തൊടുപുഴ സ്വദേശി അനന്തുകൃഷ്ണൻ (29) രാഷ്ട്രീയബന്ധങ്ങളും മറയാക്കിയെന്ന് പൊലീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ പഞ്ചായത്ത് പ്രസിഡന്റ് വരെയുള്ളവർക്ക് ഒപ്പമുള്ള ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചും രാഷ്ട്രീയ നേതാക്കളുമായുള്ള അടുപ്പം പ്രദർശിപ്പിച്ചുമാണ് സ്ത്രീകളെയടക്കം ചതിക്കുഴിയിൽ വീഴ്‌ത്തിയത്.
ബി.ജെ.പി നേതാവ് എ.എൻ. രാധാകൃഷ്‌ണൻ, കോൺഗ്രസ് നേതാവ് ലാലി വിൻസന്റ് എന്നിവരുമായും ഇയാൾക്ക് ബന്ധമുണ്ട്.ജനോപകാരപ്രദമായ പരിപാടിയാണെന്ന് വിശ്വസിപ്പിച്ചാണ് രാഷ്ട്രീയ നേതാക്കളെ പരിപാടികളുടെ ഉദ്ഘാടകരാക്കിയത്. രാഷ്ട്രീയനേതാക്കൾക്ക് തട്ടിപ്പിൽ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
പ്രാഥമിക വിലയിരുത്തലിൽ തട്ടിപ്പ് 1,000 കോടി കടക്കുമെന്നാണ് നിഗമനം. ഒരു അക്കൗണ്ടിൽ മാത്രം 400 കോടി എത്തി. ഇതിൽ സിംഹഭാഗവും വകമാറ്റിയെന്നു സംശയിക്കുന്നു. അനന്തു വാങ്ങിക്കൂട്ടിയ ഭൂമിയുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു.
തൊടുപുഴ കോളപ്രയിൽ അനന്തുവിന്റെ വീടിന് സമീപത്തും മുട്ടത്തും ഏഴാംമൈലിലും ശങ്കരപ്പള്ളിയിലും പാലായിലുമാണ് ഭൂമി വാങ്ങിയത്. സെന്റിന് ഒന്നര ലക്ഷം മുതൽ നാല് ലക്ഷം വരെ വില വരുന്ന ഭൂമിയാണിവ. കർണാടകയിലും സ്ഥലം വാങ്ങി. ലക്ഷങ്ങൾ വിലവരുന്ന വാഹനങ്ങളും ഇയാൾക്കുണ്ട്.കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും നടപടികൾ പൂർത്തിയാകാത്തതിനാൽ ഇതുവരെ ഏറ്റെടുത്തിട്ടില്ല. എല്ലാ പരാതികളിലും കേസെടുക്കാനാണ് പൊലീസ് ആസ്ഥാനത്തു നിന്നുള്ള നിർദ്ദേശം.
2500 എൻ.ജി.ഒ
തട്ടിപ്പിനായി അനന്തുകൃഷ്ണൻ 2500 എൻ.ജി.ഒകൾ രൂപീകരിച്ചെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് നാഷണൽ എൻ.ജി.ഒ പ്രോജക്ട് കൺസൾട്ടിംഗ് ഏജൻസി എന്ന പേരിൽ ട്രസ്റ്റ് രൂപീകരിച്ചത്. ട്രസ്റ്റിലെ അഞ്ച് അംഗങ്ങളെ ചോദ്യം ചെയ്യും. സംസ്ഥാനത്താകെ 2000ലധികം പരാതികൾ ലഭിച്ചു.
'അനന്തുവുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. മൂന്ന് വർഷത്തോളമായി മോട്ടോർ ബൈക്ക്, ലാപ്‌ടോപ്പ്, ഫോൺ തുടങ്ങിയ കമ്പനികളുമായി ബന്ധപ്പെട്ട കരാറുകൾ തയ്യാറാക്കി നൽകാൻ ആവശ്യപ്പെട്ടിരുന്നു. 75ലേറെ എൻ.ജി.ഒകളുമായും കരാറുമുണ്ട്. '
-ലാലി വിൻസെന്റ്
മുൻ വൈസ് പ്രസിഡന്റ്
കെ.പി.സി.സി
'അനന്തുകൃഷ്ണനുമായി സാമ്പത്തിക ഇടപാടില്ല. വാർത്തകളിലൂടെയാണ് അനന സ്‌കൂട്ടർ തട്ടിപ്പിനെക്കുറിച്ച് അറിയുന്നത്. വനിതാ കമ്മിഷൻ
അംഗമായിരുന്നപ്പോഴാണ് പരിചയം.'
-പ്രമീളാദേവി
ബി.ജെ.പി