തിരുവനന്തപുരം: കളളക്കടൽ പ്രതിഭാസത്തെ തുടർന്ന് കേരള, തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. വൈകിട്ട് 3.30 വരെ അതിതീവ്ര തിരമാലയ്‌ക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെയും മുന്നറിയിപ്പുണ്ട്.ഞായറാഴ്ച രാത്രിയോടെ കോഴിക്കോട് വെസ്റ്റ് ഹിൽ ശാന്തി നഗറിൽ കടൽ കയറി വീടുകളിൽ ഉൾപ്പെടെ വെള്ളം കയറിയിരുന്നതിനാൽ ഈ പ്രദേശങ്ങളിൽ ഉൾപ്പെടെ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ആറാട്ടുപുഴയിലും രാത്രിയോടെ കടൽ പ്രഷുബ്ധമായിരുന്നു.ചിലയിടങ്ങളിൽ തീരദേശ റോഡിലേക്ക് കടൽവെള്ളം കയറുകയും ചെയ്തു. തൃക്കുന്നപ്പുഴ ഭാഗത്ത് ആറു കുടുംബങ്ങളെ റവന്യൂ അധികൃതർ കഴിഞ്ഞ ദിവസം മാറ്റിപ്പാർപ്പിച്ചിരുന്നു.അതേസമയം കൊല്ലം, തൃശ്ശൂർ, ആലപ്പുഴ, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ബുധനാഴ്ചയോടെ സംസ്ഥാനത്ത് വേനൽ മഴ സജീവമാകും എന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ നിഗമനം. ഇത്തവണ മൺസൂൺ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. 11 ജില്ലകളിലാണ് താപനില മുന്നറിയിപ്പുളളത്.